കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ
തിരുവനന്തപുരം: സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരവും ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ടുമായ നജീബ് ഖാൻ എംഡിഎംഎ കേസിൽ എക്സൈസിന്റെ പിടിയിലായി. നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് 4 ഗ്രാം എംഡിഎംഎയുമായി ഇയാളെ അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിൽ നിന്ന് 25 ഗ്രാം എംഡിഎംഎയുമായി ഏജന്റ് എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നജീബ് കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
യുവാക്കളെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലഹരി കൈമാറുന്നതിന് പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി ഉപയോഗിച്ചിരുന്നതായി എക്സൈസ് വ്യക്തമാക്കി. വിദ്യാർത്ഥികൾ മുതൽ ഉദ്യോഗസ്ഥർ വരെയുള്ളവരാണ് ഇയാളുടെ ഉപഭോക്തൃ പട്ടികയിലുണ്ടായിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു.
അഞ്ച് വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നതായി ചോദ്യം ചെയ്യലിൽ നജീബ് സമ്മതിച്ചു. പിന്നീട് ലഹരി വിൽപനയിലേക്കും ഇയാൾ കടന്നതായും കണ്ടെത്തി. ലഹരി കച്ചവടത്തോടൊപ്പം മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്ന സംശയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
സന്തോഷ് ട്രോഫി താരമായതിനാൽ സ്പോർട്സ് ക്വോട്ടയിൽ ടൈറ്റാനിയത്തിൽ ജോലി ലഭിച്ച നജീബ്, നല്ല ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും കൂടുതൽ പണം സമ്പാദിക്കാനായി ലഹരി വ്യാപാരത്തിലേക്ക് തിരിഞ്ഞതായാണ് എക്സൈസ് വിലയിരുത്തൽ.
English Summary
Former Santosh Trophy footballer and Travancore Titanium senior superintendent Najeeb Khan was arrested in Thiruvananthapuram with 4 grams of MDMA. Excise officials revealed he used a mobile app to lure youths to hotel rooms and distribute drugs. He reportedly confessed to using MDMA for five years and later entering drug trade. Investigation into his network is ongoing.









