ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി
ദുബായ്: ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് ഗൾഫ് മേഖലയിലെ വ്യാപാര ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ. പുതിയ റൂട്ടുകൾ ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും നീക്കം തുടങ്ങി.
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് മേഖലയിലെ ചരക്ക് ഗതാഗതത്തിന് പകരമായ മാർഗങ്ങൾ കണ്ടെത്താൻ സൗദി അറേബ്യയും യുഎഇയും മുന്നോട്ടുവന്നു. ദമാം–ഷാർജ നേരിട്ടുള്ള കണക്റ്റിവിറ്റിയുള്ള പുതിയ വ്യാപാര റൂട്ടാണ് ഇതിന്റെ ഭാഗമായ് ശക്തിപ്പെടുത്തുന്നത്. കടൽ-കര ഗതാഗതം സംയോജിപ്പിച്ചാണ് വേഗത്തിൽ ചരക്കുനീക്കം ഉറപ്പാക്കുന്നത്.
ഈ പുതിയ നീക്കത്തിലൂടെ ഹോർമൂസ് കടലിടുക്ക് ആശ്രയിക്കാതെ ചരക്ക് ഗതാഗതം നടത്താനാകുമെന്ന് വിലയിരുത്തുന്നു. നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം.
ഇതിനിടെ, ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഖുറംശഹർ പവർ പ്ലാന്റ് ആക്രമിക്കപ്പെട്ടെങ്കിലും പ്രവർത്തനം നിലച്ചിട്ടില്ലെന്ന് സൂചന.
അതേസമയം, ഇന്ത്യയിലെ പാചകവാതക ക്ഷാമത്തിന് ആശ്വാസമായി രണ്ട് വലിയ കപ്പലുകൾ ഹോർമൂസ് കടലിടുക്ക് കടന്ന് വരികയാണ്. ‘ജഗ് വസന്ത്’, ‘പൈൻ ഗ്യാസ്’ എന്നീ കപ്പലുകൾ ഇറാന്റെ പ്രത്യേക അനുമതിയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചു.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്ക–ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഹോർമൂസ് വഴിയുള്ള ഗതാഗതം ഏറെക്കുറെ നിലച്ചിരുന്നു. എന്നാൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാൻ പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ട്.
സാധാരണ ഒമാൻ തീരത്തോട് ചേർന്ന് പോകുന്ന കപ്പലുകൾ, നിലവിൽ ഇറാൻ തീരത്തോട് ചേർന്ന ഖേഷ്മം, ലാറക് ദ്വീപുകൾക്കരികിലൂടെ യാത്ര തുടരുകയാണ്. ഇന്ത്യൻ കപ്പലുകൾ അവരുടെ തിരിച്ചറിയൽ നിരന്തരം സിഗ്നലുകൾ വഴി അറിയിച്ചുകൊണ്ടാണ് യാത്ര ചെയ്യുന്നത്.
ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇന്ധനം നിറച്ച ഈ കപ്പലുകൾ ആഴ്ചകളോളം ഗൾഫ് മേഖലയിലായി കുടുങ്ങിയിരുന്നു. ഇപ്പോൾ സുരക്ഷിതമായി ഒമാൻ കടലിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷ.
English Summary
With Iran closing the Strait of Hormuz, Saudi Arabia and the UAE are developing alternative trade routes, including a Dammam–Sharjah corridor. Meanwhile, Indian LPG vessels are being allowed to pass through with special permission, offering some relief amid the energy crisis.









