മാളിൽ വച്ച് പരിചയം; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചു, ബ്ലാക്ക്മെയിൽ: വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തലശ്ശേരി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതര പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു മാളിൽ വെച്ച് പരിചയപ്പെട്ട 19കാരൻ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പറയുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ രണ്ടര മാസമായി പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസ് വ്യക്തമാക്കുന്നു. കണ്ണൂർ, മാഹി, പയ്യാമ്പലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച നഗരത്തിൽ വെച്ച് പെൺകുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടറോട് നൽകിയ മൊഴിയിലാണ് പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള രണ്ടുപേരെ ചോദ്യം ചെയ്ത് വരികയാണെന്നും മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ നേരിടുന്നവർ വിദഗ്ധരുടെ സഹായം തേടുക. സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പറുകൾ – 1056, 0471-2552056.
English Summary
A Class 10 girl in Thalassery has alleged that she was sexually assaulted by a group of five youths. The incident came to light after the girl attempted suicide by cutting her wrist last Saturday. According to the complaint, a 19-year-old who befriended her at a mall allegedly sexually assaulted her and took nude photographs. He and his friends then allegedly threatened to circulate the images and continued to abuse her for nearly two and a half months in different locations including Kannur, Mahe, and Payyambalam. Police have registered three cases and taken two suspects into custody, while efforts are underway to locate the remaining accused.









