50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി
കൊച്ചി: വെറും 50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം ലഭ്യമാക്കുന്ന ‘ഇന്ദിര കാന്റീൻ’ പദ്ധതിക്ക് തുടക്കമായി. Kochi Municipal Corporation പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഇടപ്പള്ളി സോണൽ ഓഫീസിലാണ് നഗരത്തിലെ ആദ്യ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങിയത്.
പദ്ധതി ഉദ്ഘാടനം നിർവഹിച്ചത് പ്രതിപക്ഷ നേതാവ് V. D. Satheesan ആണ്. സംസ്ഥാനത്താകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യക്കൂമ്പാരമായി കാട് പിടിച്ച് കിടന്ന സ്ഥലത്തെ വെറും 20 ദിവസത്തിനുള്ളിൽ വൃത്തിയാക്കി മനോഹരമായ കാന്റീനാക്കി മാറ്റിയതിൽ നഗരസഭയെ അദ്ദേഹം അഭിനന്ദിച്ചു. ഭരണത്തിൽ ഈ വേഗമാണ് വേണ്ടതെന്നും 50 ദിന കർമപരിപാടി ഇത്ര വേഗത്തിൽ നടപ്പാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാന്റീൻ പ്രവർത്തനം. തിങ്കളാഴ്ച മുതൽ പൂർണതോതിൽ സേവനം ലഭ്യമാകും. പശ്ചിമ കൊച്ചിയിലും ഉടൻ ഇന്ദിര കാന്റീൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രഭാതഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപ വീതവും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഈടാക്കുക. IDBI Bankന്റെ സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടെയാണ് ഇടപ്പള്ളിയിലെ ഇന്ദിര കാന്റീൻ യാഥാർഥ്യമാക്കിയിരിക്കുന്നത്.
50 രൂപ ഉണ്ടെങ്കിൽ ഒരാൾക്ക് ഒരു ദിവസം പട്ടിണിയില്ലാതെ വയറുനിറയെ ഭക്ഷണം കഴിക്കാമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ V. K. Minimol പറഞ്ഞു. നഗരസഭയുടെ അഭിമാന പദ്ധതിയായ ‘സമൃദ്ധി’യാണ് ഇന്ദിര കാന്റീനുകളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
ചടങ്ങിൽ Hibi Eden എം.പി., K. Babu, Uma Thomas എന്നിവരുള്‍പ്പെടെ നിരവധി ജനപ്രതിനിധികളും പങ്കെടുത്തു.
English Summary
Kochi launched its first Indira Canteen at the Edappally zonal office, offering a full day’s meals for just ₹50. The initiative, part of Kochi Corporation’s 50-day action plan, provides breakfast and dinner for ₹10 each and lunch for ₹30. The project was inaugurated by Opposition Leader V. D. Satheesan and supported through CSR funding from IDBI Bank.









