‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന
കൊച്ചി: കടമാർഗ്ഗങ്ങളിലുള്ള വെല്ലുവിളികളെയും അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാനുള്ള സജ്ജീകരണം വിലയിരുത്താൻ ‘സാഗർ കവചം’ എന്ന തീരദേശ സുരക്ഷാ അഭ്യാസം കേരള തീരത്തും മാഹി കേന്ദ്രഭരണ പ്രദേശത്തും നടത്തി.
രണ്ട് ദിവസങ്ങളിലായി നടന്ന അഭ്യാസം വിജയകരമായി പൂർത്തിയായതായി കൊച്ചി നാവികസേനാ ആസ്ഥാനം അറിയിച്ചു.
വിവിധ സുരക്ഷാ ഏജൻസികളുടെ പങ്കാളിത്തം
ഈ അഭ്യാസത്തിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്കൊപ്പം കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിംഗ്, കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവയുടെ പട്രോൾ ബോട്ടുകളും പങ്കെടുത്തു.
വൈസ് അഡ്മിറൽ സമീർ സക്സേനയുടെ മേൽനോട്ടം
ദക്ഷിണ തീരദേശ സുരക്ഷാ കമാൻഡറും സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫുമായ വൈസ് അഡ്മിറൽ സമീർ സക്സേനയുടെ മേൽനോട്ടത്തിലാണ് അഭ്യാസം നടത്തിയത്.
ഭക്ഷണം കഴിക്കുമ്പോൾ തുമ്മി; ശ്വാസംമുട്ടി ബോധംകെട്ടുവീണ അനുഭവം തുറന്ന് പറഞ്ഞ് കാർത്തിക് സൂര്യ
ബഹുതല സുരക്ഷാ സംവിധാനം പരിശോധിച്ചു
കടലിലെ ബഹുതല സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, തുറമുഖങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷാ ഘടന വിലയിരുത്തുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ പരീക്ഷിക്കുക എന്നിവയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും വിമാനങ്ങൾ ഉപയോഗിച്ച് ആകാശമാർഗ്ഗ നിരീക്ഷണവും നടത്തി.
മത്സ്യത്തൊഴിലാളികളുടെ പങ്ക് പ്രധാനമായി
തീരദേശ സുരക്ഷ എല്ലാ ഏജൻസികളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശത്തോടെയാണ് അഭ്യാസം സംഘടിപ്പിച്ചത്.
സുരക്ഷാ ഏജൻസികളുടെ ‘കണ്ണും കാതുമായി’ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്കിനും പരിശീലനത്തിൽ പ്രത്യേക പ്രാധാന്യം നൽകി.
ജോയിന്റ് ഓപ്പറേഷൻസ് സെന്ററിൽ നിന്ന് ഏകോപനം
തീരദേശ സുരക്ഷാ പ്രവർത്തനങ്ങളുടെ നോഡൽ കേന്ദ്രമായ കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻസ് സെന്ററിലൂടെ വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
English Summary:
The Indian Navy conducted the ‘Sagar Kavach’ coastal security exercise along the Kerala and Mahe coasts to assess preparedness against maritime threats and sudden attacks. The exercise involved the Navy, Coast Guard, Coastal Police, Customs, and other agencies. Surveillance was carried out using naval and Coast Guard aircraft, and fishermen were also involved as key stakeholders in coastal security.









