ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ
പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ ഗൾഫ് മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള തിരക്കിലാണ് പ്രവാസികൾ. എന്നാൽ ഇതിനിടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുകയാണ്.
രാജ്യം വിട്ടുപോകുന്ന പലരും നായ്ക്കളെയും പൂച്ചകളെയും ഉപേക്ഷിച്ച് പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിമാനയാത്രയിലെ നിയന്ത്രണങ്ങൾ, മാറ്റിപ്പാർപ്പിക്കാനുള്ള വലിയ ചെലവ്, ആവശ്യമായ രേഖകൾ തുടങ്ങിയ പ്രശ്നങ്ങളാണ് പലരെയും ഇത്തരമൊരു തീരുമാനത്തിലേക്ക് തള്ളുന്നതെന്ന് പറയുന്നു.
റെസ്ക്യൂ കേന്ദ്രങ്ങൾക്കും സമ്മർദ്ദം
K9 Friends പോലുള്ള പ്രശസ്ത റെസ്ക്യൂ സംഘടനകളെ സമീപിച്ച് വളർത്തുമൃഗങ്ങളെ ഏൽപ്പിക്കാൻ വലിയ തോതിൽ ആളുകൾ എത്തുന്നുണ്ട്.
പുതിയ ഉടമകളെ കണ്ടെത്താൻ ശ്രമിച്ചാലും എല്ലാ മൃഗങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങൾ പല കേന്ദ്രങ്ങളിലും ഇല്ലെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്.
ദയാവധത്തിനുള്ള ആവശ്യവും
ചില പ്രവാസികൾ വളർത്തുമൃഗങ്ങൾക്ക് ദയാവധം നൽകണമെന്ന ആവശ്യവുമായി മൃഗഡോക്ടർമാരെ സമീപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
വർഷങ്ങളായി മക്കളെ പോലെ വളർത്തിയ മൃഗങ്ങളെ പോലും വിമാനയാത്രാ പ്രതിസന്ധിയും ചെലവുകളും കാരണം ഉപേക്ഷിക്കുകയോ ദയാവധം ആവശ്യപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
റോഡരികിൽ കെട്ടിയിട്ട് ഉപേക്ഷിക്കൽ
റോഡരികുകളിലും വീടുകളുടെ മുൻവശത്തും നായ്ക്കളെയും പൂച്ചകളെയും കെട്ടിയിട്ട് ഉപേക്ഷിച്ച് പോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു സ്ഥലത്ത് ഒരു പൂച്ചയെയും നാല് പൂച്ചക്കുട്ടികളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടൊപ്പം ‘മറ്റൊരു വഴിയില്ലാത്തതിനാൽ ഉപേക്ഷിക്കുന്നു’ എന്ന കുറിപ്പും കണ്ടെത്തിയിരുന്നു.
മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്
ഇത്തരം പ്രവൃത്തികൾക്കെതിരെ മൃഗസംരക്ഷണ സംഘടനകൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
‘Your pets are part of your family’ എന്ന സന്ദേശവുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി സംഘടനകൾ ബോധവൽക്കരണ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.
റോഡ് മാർഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുന്നവർ മരുഭൂമി പ്രദേശങ്ങളിലടക്കം വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന കാഴ്ചകളും ഒമാൻ അതിർത്തി മേഖലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
English Summary
Amid escalating airstrikes and tensions in West Asia, many expatriates are rushing to leave Gulf countries and return to their home nations. However, this sudden exodus has led to a troubling rise in the number of abandoned pets, particularly in cities like Dubai. Many expats say they are forced to leave behind their dogs and cats due to high relocation costs, complicated paperwork, and flight restrictions.









