മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തൃശൂർ: മീൻപിടിക്കാനെന്ന വ്യാജേന എത്തി കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ 6 കിലോ 830 ഗ്രാം കഞ്ചാവും മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിക സ്വദേശി വിഷ്ണു (37) ആണ് പിടിയിലായത്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും വലപ്പാട് പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിൽ
പ്രതിയുടെ വീട്ടിലെ ടെറസിനു മുകളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഗ്രീൻസ് ഇനത്തിൽപ്പെട്ട കഞ്ചാവ് കണ്ടെത്തി.
കൂടാതെ അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യാനുള്ള പോളിത്തീൻ കവറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
മീൻപിടിത്തക്കാരൻ എന്ന വ്യാജവേഷം
നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാനെന്ന വ്യാജേനയാണ് പ്രതി എത്തിച്ചേരുന്നത്.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇയാളുടെ രീതി.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അടിയന്തരമായി മാറ്റിവെച്ചു;പുതുക്കിയ തീയതി പിന്നീട്
രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധന
വിഷ്ണു ഇത്തരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്.
മുമ്പും കേസുകൾ
പ്രതി മലപ്പുറം, ഇടുക്കി ജില്ലകളിൽ കഞ്ചാവുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
English Summary:
Police in Thrissur arrested a man for selling cannabis while posing as a fisherman. Vishnu (37) from Nattika was caught with 6.83 kg of cannabis, along with weapons including machetes, a knife, and an airgun. Officers discovered the drugs hidden on the terrace of his house after acting on a tip-off. Police said he delivered cannabis to buyers in secluded places under the pretext of fishing.









