ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ; ‘ഇന്ത്യ പരമാധികാര രാഷ്ട്രം, ഉത്തരവുകൾ വേണ്ട’
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും എംപിയുമായ കമൽഹാസൻ. ഇന്ത്യ ഒരു സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളുടെ ഉത്തരവുകൾ സ്വീകരിക്കില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുമായി ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകിയെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കമൽഹാസന്റെ പ്രതികരണം.
‘സ്വന്തം കാര്യം നോക്കൂ’
കത്തിൽ കമൽഹാസൻ എഴുതിയത്:
“ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമായ രാജ്യത്തിലാണ് ജീവിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കുന്നില്ല. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം നോക്കുക.”
ഫെബ്രുവരിയിൽ മാത്രം 24,000-ത്തിലധികം പുതിയ കമ്പനികൾ; ബിസിനസ് രംഗത്ത് വൻ വളർച്ച
പരസ്പര ബഹുമാനമാണ് സമാധാനത്തിന്റെ അടിത്തറ
പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ആഗോള സമാധാനത്തിന്റെ അടിസ്ഥാനമെന്നും, അമേരിക്കക്കും അവിടുത്തെ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ആശംസിക്കുന്നതായും കത്തിൽ കമൽഹാസൻ കൂട്ടിച്ചേർത്തു.
യുഎസ് ട്രഷറി സെക്രട്ടറിയുടെ വിവാദ പ്രസ്താവന
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പറഞ്ഞു.
ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണ ഇടപാടുകൾക്കാണ് ഈ ഇളവ് ബാധകമാകുക എന്നും, ഇതിലൂടെ റഷ്യക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായി ബന്ധപ്പെട്ട ആഗോള ഊർജ സമ്മർദം കുറയ്ക്കാനാണ് നടപടി എന്നും, ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയായതിനാൽ യുഎസ് എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബെസെന്‍റ് കൂട്ടിച്ചേർത്തു.
English Summary:
Actor and MP Kamal Haasan wrote an open letter to US President Donald Trump, stating that India is a sovereign nation and does not take orders from foreign countries. His response came after remarks by the US Treasury Secretary about granting India a temporary waiver to buy oil from Russia. Haasan shared the letter on X and emphasized that mutual respect between sovereign nations is essential for global peace.








