ഹോർമുസ് കടലിടുക്ക് ‘ചൈനീസ് പാത’യാകുമോ?
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ പുതിയ ആശങ്ക. ഇറാൻ ഈ കടലിടുക്കിലൂടെ ചൈനീസ് കപ്പലുകൾക്ക് മാത്രം യാത്ര അനുവദിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.
യുഎസ്, ഇസ്രയേൽ, ഇറാൻ എന്നിവർക്കിടയിലെ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഗുരുതര പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ.
ഇറാൻ ഈ കടലിടുക്കിലൂടെ ചൈനീസ് ചരക്കുകപ്പലുകൾക്ക് മാത്രം സുരക്ഷിത യാത്ര അനുവദിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയോട് ഇറാൻ കാണിക്കുന്ന മൃദുസമീപനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
സംഘർഷം ശക്തമായതോടെ ഹോർമുസ് വഴിയുള്ള ചരക്കുകപ്പലുകളുടെ ഗതാഗതം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ ഇറാന്റെ എലൈറ്റ് സൈനിക വിഭാഗങ്ങളുടെ കൈകളിലാണെന്ന് ടെഹ്റാൻ അവകാശപ്പെടുന്നു.
ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിരുന്നു.
എന്നാൽ, ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചാൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും എന്ന് ചൈന മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഇറാൻ നിലപാട് മൃദുവാക്കാൻ തയ്യാറായതെന്നാണ് സൂചന.
ഇതിന്റെ പശ്ചാത്തലത്തിൽ ചൈനീസ് കപ്പലുകൾക്ക് മാത്രമായി സുരക്ഷിത യാത്ര അനുവദിക്കാനുള്ള സാധ്യത ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടയിൽ സുരക്ഷിത യാത്ര ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങളിലെ ചരക്കുകപ്പലുകൾ വിവിധ മാർഗങ്ങൾ പരീക്ഷിക്കുന്നുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഒമാൻ തീരം ചേർന്ന് ഹോർമുസ് കടലിടുക്ക് കടന്ന ‘അയൺ മെയ്ഡൻ’ എന്ന കപ്പൽ, തന്റെ ലക്ഷ്യസ്ഥാനം “For Orders” എന്നതിൽ നിന്ന് “Chinese Owner” എന്നാക്കി മാറ്റിയതും ശ്രദ്ധ നേടിയിരുന്നു.
ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 മുതൽ 50 ശതമാനം വരെ ഹോർമുസ് കടലിടുക്കിലൂടെ എത്തുന്നതാണ്.
അതിനാൽ ഈ പാതയിലെ തടസങ്ങൾ ചൈനയുടെ ഊർജ്ജവിതരണത്തെയും സാമ്പത്തിക നിലയെയും നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാന്റെ പുതിയ സമീപനം വിലയിരുത്തപ്പെടുന്നത്.
ENGLISH SUMMARY
Reports suggest that Iran may allow only Chinese ships to pass through the strategically vital Strait of Hormuz amid escalating tensions in the Middle East. With global shipping disrupted due to the US–Iran conflict, China’s warning about potential damage to the global economy may have influenced Tehran’s softer stance. Around 40–50% of China’s oil imports pass through the Strait of Hormuz.









