മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു
മാന്നാർ (ആലപ്പുഴ): മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി സ്വയം കുടിച്ച പിതാവും പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്.
രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ശിവഗംഗ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
മാന്നാർ ഊട്ടുപറമ്പിന് പടിഞ്ഞാറുള്ള ഇടവഴിയിൽ കാർ നിർത്തിയ ശേഷം മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകിയതായാണ് വിവരം. മനോജും അതേ ജൂസ് കുടിച്ചു.
ഇളയ മകൾ ശിവഗംഗ ജൂസിന് കയ്പ് തോന്നിയതിനെ തുടർന്ന് അത് തുപ്പിക്കളഞ്ഞു. തുടർന്ന് മനോജും മൂത്തമകളും അവശനിലയിലാകുന്നത് കണ്ട് ശിവഗംഗ വഴിയാത്രക്കാരോട് വിവരം അറിയിച്ചു.
നാട്ടുകാരാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മനോജ് മരിച്ചു. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി 10 മണിയോടെ മരണപ്പെട്ടു.
മനോജ്–ജ്യോതി ദമ്പതികൾക്ക് ഈ രണ്ടു മക്കളെ കൂടാതെ ഒന്നര വയസ്സുള്ള ശിവകീർത്തിയെന്ന മകൾ കൂടി ഉണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം തുടരുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056.
English Summary
In Mannar, Alappuzha, a 45-year-old man allegedly gave poison-laced juice to his two daughters and consumed it himself. He and his elder daughter later died, while the younger daughter survived and is under treatment. The incident occurred after he picked them up from school. The younger child alerted passersby when she noticed something was wrong. Police have stated that the exact reason behind the incident is yet to be determined. Authorities are investigating the case.









