‘പൊങ്കാല സ്റ്റാർ’ ചിപ്പി എത്തി; പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് നേർച്ച
തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാന നഗരിയിൽ ഒഴുകിയെത്തിയിരിക്കുകയാണ്.
പതിവ് തെറ്റിക്കാതെ ഇത്തവണയും നടി ചിപ്പി പൊങ്കാല ഇടാൻ എത്തിയിരുന്നു. സിനിമ-സീരിയൽ രംഗത്തെ താരങ്ങൾ പങ്കെടുക്കുന്നത് ഭക്തർക്കിടയിൽ പ്രത്യേക കൗതുകമാകാറുണ്ട്.
അതിൽ എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന മുഖമാണ് ചിപ്പിയുടേത്.
എത്ര വർഷമായി പൊങ്കാല ഇടുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ കണക്കില്ലെന്നാണ് ചിപ്പിയുടെ പ്രതികരണം.
“ചെറുപ്പം മുതൽ മിക്ക വർഷങ്ങളിലും പൊങ്കാല ഇടാറുണ്ട്. ഇത്ര വർഷം തുടർച്ചയായി ഇടണമെന്ന കണക്കോടെ വന്നതല്ല.
ഓരോ വർഷവും പ്രാർത്ഥനകളോടെയാണ് എത്തുന്നത്. എത്ര വർഷമായി എന്ന് ചോദിക്കുമ്പോഴാണ് ഇത്രയും കാലമായി വന്നുകൊണ്ടിരിക്കുകയാണെന്നു തോന്നുന്നത്,” താരം പറഞ്ഞു.
ഇരുപത് വർഷത്തിലേറെയായി പൊങ്കാലയിൽ പങ്കെടുക്കുന്നുണ്ടെന്നും ഇടയ്ക്ക് ചില വർഷങ്ങൾ വിട്ടുപോയിട്ടുണ്ടെന്നും ചിപ്പി കൂട്ടിച്ചേർത്തു.
“ഓരോ തവണ വരുമ്പോഴും ആദ്യമായി വരുന്ന പോലെ ഒരു പുതുമ അനുഭവപ്പെടുന്നു,” എന്നും അവർ പറഞ്ഞു. എല്ലാം നന്നായി പോകണമെന്നതാണ് തന്റെ പ്രാർത്ഥനയെന്നും ചിപ്പി വ്യക്തമാക്കി.
ഇതിനിടെ, ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉച്ചയ്ക്ക് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രദർശനം ഉണ്ടായിരിക്കില്ല. ചന്ദ്രഗ്രഹണം ഉണ്ടായതിനാലാണ് ദർശനം നിർത്തിവയ്ക്കുന്നത്. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും.
തുടർന്ന് രാത്രി 10.45-ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെടും. നാളെ രാത്രി 9.45-ന് കാപ്പഴിച്ചു ദേവിയെ കുടിയിരുത്തും. രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനം കുറിക്കും.
പൊങ്കാലയർപ്പിക്കാൻ എത്തിയ ഭക്തർക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അറിയിച്ചു. നഗര ശുചീകരണത്തിനുള്ള ഒരുക്കങ്ങളും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary
Actress Chippy once again participated in the Attukal Pongala festival in Thiruvananthapuram, continuing her long-standing tradition of offering prayers to Attukal Amma. She said she has been attending the ritual for over 20 years and feels a sense of renewal every time she comes. Due to a lunar eclipse, temple darshan will be restricted for certain hours. Authorities have arranged special transport, security, and sanitation measures for devotees attending the festival.









