ബസ് യാത്രക്കിടെ ഹൃദയസ്തംഭനം; അഗ്നിരക്ഷാ സേനാംഗത്തിന്റെ സിപിആർ ജീവൻ രക്ഷിച്ചു
മലപ്പുറം: ബസ് യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞുവീണ യാത്രക്കാരനെ സഹയാത്രികനായ അഗ്നിരക്ഷാ സേനാംഗം സമയോചിതമായി നൽകിയ സിപിആർ വഴി രക്ഷപ്പെടുത്തി.
എടവണ്ണയിൽ നിന്ന് വണ്ടൂരിലേക്ക് പോവുകയായിരുന്ന നിച്ചൂസ് ബസിലാണ് സംഭവം. നിലമ്പൂർ രാമൻകുത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി സോമൻ (65) ആണ് യാത്രക്കിടെ കുഴഞ്ഞുവീണത്.
അഗ്നിരക്ഷാ സേനാംഗത്തിന്റെ ഇടപെടൽ
ബസിലുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിയും തിരുവാലി അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസറുമായ സികെ ജിജേഷ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
സോമന് അടിയന്തരമായി സിപിആർ നൽകി ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ആശുപത്രിയിലേക്ക് മാറ്റി
തുടർന്ന് യാത്രക്കാരെ വഴിയിലിറക്കി ബസ് സോമനുമായി എടവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ഇഎംസി ആശുപത്രിയിലേക്കും എത്തിച്ചു. പിന്നീട് മഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് സോമനെ ഡിസ്ചാർജ് ചെയ്തു.
English Summary:
A 65-year-old man collapsed unconscious during a bus journey from Edavanna to Vandoor in Malappuram. A Fire and Rescue officer, who was traveling in the same bus, immediately administered CPR and restored his heartbeat. The passenger was later shifted to nearby hospitals for treatment and was discharged after doctors found no serious health complications.









