ഗൾഫിൽ യുദ്ധഭീതി: ഇറാൻ മിസൈൽ ആക്രമണത്തിന് പിന്നാലെ വ്യോമപാതകൾ അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി
ദോഹ: ഗൾഫ് മേഖലയിലെ യു.എസ്. സൈനിക വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നിവ രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചു.
ഖത്തർ, കുവൈത്ത്, ബഹറൈൻ, യുഎഇ എന്നിവിടങ്ങളിലേക്കാണ് മിസൈൽ ആക്രമണങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയിലെ റിയാദിലും സ്ഫോടന ശബ്ദം കേട്ടതായി എഎഫ്പി അറിയിച്ചു.
ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പിന്നാലെ ദോഹയിൽ ഒന്നിലധികം വലിയ സ്ഫോടനങ്ങൾ കേട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. കുവൈത്തിലും സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക സ്രോതസുകൾ വ്യക്തമാക്കി.
ഖത്തറിലെ അൽ ഉദൈദ് എയർബേസ്, കുവൈത്തിലെ അൽ സലീം എയർബേസ്, യുഎഇയിലെ അൽ ദാഫ്ര എയർബേസ്, ബഹറൈനിലെ യു.എസ്. നേവിയുടെ അഞ്ചാം കപ്പൽപട ആസ്ഥാനങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഇസ്രയേൽ ഇറാനിൽ ആക്രമണം തുടരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലയായ ഉർമിയയിൽ സ്ഫോടന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവർ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.
വ്യോമപാത അടച്ചതിനെ തുടർന്ന് ഖത്തർ എയർവേസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഖത്തർ, കുവൈത്ത്, ബഹറൈൻ, യുഎഇ, ഒമാൻ, ലെബനൻ, സിറിയ, ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുർക്കിഷ് എയർലൈൻസ് റദ്ദാക്കി.
വിസ് എയർ ദുബായ്, അബുദാബി, അമ്മാൻ സർവീസുകൾ ഏഴുവരെ നിർത്തി. ലുഫ്താൻസ രണ്ട് ദിവസത്തേക്ക് ദുബായ്, ടെൽ അവീവ്, ബെയ്റൂട്ട്, മസ്കറ്റ് സർവീസുകൾ നിർത്തിവെച്ചു.
റഷ്യയും കുവൈത്തും ഇറാനിലേക്കുള്ള സർവീസുകൾ നിർത്തിയതായി റിപ്പോർട്ട്. ഇസ്രയേൽ സ്വന്തം വ്യോമാതിർത്തി അടച്ച് സിവിലിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് യുദ്ധഭീതി രൂക്ഷമായ സാഹചര്യത്തിലാണ് വിമാന സർവീസുകളിൽ വ്യാപകമായ തടസ്സം ഉണ്ടായിരിക്കുന്നത്.
English Summary
Following Iran’s missile attacks targeting US air bases in the Gulf region, Qatar, Kuwait, and the UAE temporarily closed their airspace. Explosions were reported in multiple Gulf countries, and Iran claimed to have targeted key US military installations. Qatar stated that incoming missiles were intercepted. Several international airlines, including Qatar Airways, Turkish Airlines, Lufthansa, and Wizz Air, suspended flights to affected destinations amid rising regional tensions. Israel has also reportedly continued strikes in Iran, further escalating the crisis.









