പ്രതി സ്റ്റേഷന് മുന്നിലൂടെ നടന്നുപോയിട്ടും പിടികൂടിയില്ല; തട്ടിപ്പിനിരയായ യുവതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് പൊലീസ്
കോട്ടയം: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമായി യുവതി രംഗത്ത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതി സ്റ്റേഷന്റെ മുന്നിലൂടെ നടന്നുപോയിട്ടും പിടികൂടാൻ തയ്യാറാകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ, പിന്നീട് പരാതിക്കാരിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തുവെന്നാണ് ആരോപണം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയതായി പറഞ്ഞ 63,000 കോടി രൂപയുടെ ‘ഇറിഡിയം ബിസിനസ്’ ലാഭം കൈപ്പറ്റുന്നതിനായി നികുതി അടയ്ക്കണം എന്ന വ്യാജേനയാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു കോടി രൂപ തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം.
ഈ തട്ടിപ്പിലൂടെ പരാതിക്കാരിക്ക് 30 ലക്ഷം രൂപയും 20 പവൻ സ്വർണവും നഷ്ടമായി. ജില്ലയിൽ ഇത്തരത്തിൽ 200-ഓളം പേരിൽ നിന്ന് ഏകദേശം 200 കോടി രൂപ വരെ പ്രതി തട്ടിയെടുത്തിട്ടുണ്ടെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.
ഹരിപ്പാട് സ്വദേശിയായ പ്രതി കോട്ടയത്തെത്തുമെന്ന വിവരം പരാതിക്കാരി നേരത്തേ പൊലീസിനെ അറിയിച്ചിരുന്നു.
എന്നാൽ സ്റ്റേഷന്റെ മുന്നിലൂടെ പ്രതി കടന്നുപോയിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ലെന്നാണ് ആരോപണം.
ഈ വീഴ്ചയെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത് ശാസിച്ചതോടെയാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്തതെന്നും യുവതി പറയുന്നു.
ഫെബ്രുവരി 20-ന് മാറ്റിവെച്ച ഒത്തുതീർപ്പുചർച്ചകളുമായി ബന്ധപ്പെട്ട് പ്രതി ശനിയാഴ്ച വീണ്ടും കോട്ടയത്തെ കഞ്ഞിക്കുഴി പ്രദേശത്തെത്തുമെന്നാണ് വിവരം.
എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ ആരോട് സഹായം തേടണമെന്നറിയാതെ ആശങ്കയിലാണ് പരാതിക്കാരി. ഈ തവണയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചാൽ മാത്രമേ തനിക്ക് നീതി ലഭിക്കൂവെന്നും അവർ പറയുന്നു.
English Summary
A woman has alleged police inaction after informing authorities about a major financial fraud suspect who allegedly walked past Kottayam West Police Station without being arrested. The scam involved fake claims of profits from an “iridium business” linked to the Reserve Bank of India. The complainant says she lost ₹30 lakh and 20 sovereigns of gold, while nearly 200 victims may have lost around ₹200 crore. She also alleges that a police officer blocked her phone number after she questioned the inaction. The accused is expected to arrive again in Kanjikuzhi, Kottayam, for settlement talks.
kottayam-police-inaction-iridium-scam-accused-walks-past-station-complainant-number-blocked
Kottayam, police inaction, financial fraud, iridium scam, Reserve Bank of India, cheating case, Kerala news, complainant blocked, investment scam, cyber crime









