ശബരി റെയിൽ പാത: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഉടൻ
തിരുവനന്തപുരം:
അങ്കമാലി–എരുമേലി ശബരി റെയിൽ പാത നിർമാണത്തിനായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് ഉടൻ വിജ്ഞാപനം പുറത്തിറക്കും.
അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽ പാതയ്ക്ക് 2013ൽ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കൽ നടത്തുക.
വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കുകയും സ്പെഷ്യൽ തഹസിൽദാർമാരെ നിയമിക്കുകയും ചെയ്യും.
കോട്ടയം ജില്ലയിലെ രാമപുരം റെയിൽവേ സ്റ്റേഷൻ വരെ ആറു കിലോമീറ്റർ ദൂരത്തിൽ നേരത്തെ കല്ലിട്ടു തിരിച്ചിട്ടുണ്ട്. എന്നാൽ രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഇതുവരെ ഏരിയൽ സർവേ മാത്രമാണ് പൂർത്തിയായത്.
എരുമേലിയിൽ സ്റ്റേഷൻ സ്ഥാപിക്കേണ്ട കൃത്യമായ സ്ഥലം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഇടുക്കി ജില്ലയിൽ 33.77 ഹെക്ടർ ഭൂമിക്ക് മുമ്പ് 128 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.
നിലവിൽ ഈ തുക മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ ആകെ 152 ഹെക്ടർ ഭൂമിയിലാണ് ഏറ്റെടുക്കൽ ലക്ഷ്യമിടുന്നത്. ഇതിൽ 24.4 ഹെക്ടർ ഭൂമി നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു.
ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി
പെരുമ്പാവൂർ,
മൂവാറ്റുപുഴ,
പാലാ
എന്നിവിടങ്ങളിൽ ഭൂമിയേറ്റെടുക്കൽ ഓഫീസുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary
The Kerala government will soon issue a notification to acquire 303.58 hectares of land in Ernakulam, Idukki and Kottayam districts for the Angamaly–Erumeli Sabarimala railway project. Land acquisition will follow the alignment fixed in 2013, and special land acquisition units and officers will be appointed once the notification is issued.









