കൊമ്പൊടിഞ്ഞാൽ ദുരന്തം: നീതി തേടി ഒരു നാട്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
ഇടുക്കി: കൊമ്പൊടിഞ്ഞാലിൽ വീടിന് തീപിടിച്ച് നാല് പേർ പൊള്ളലേറ്റ് മരിച്ച ദുരൂഹ സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.
പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷം മെയ് 9-ന് കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ വീടിന് തീപിടിച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ തീപിടുത്തമാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും തീപിടിത്തത്തിന് കാരണമായ ഘടകങ്ങൾ വ്യക്തമാക്കാൻ പൊലീസിനായിരുന്നില്ല.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും ചേർന്ന ജനകീയ സമിതി മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കു പരാതി നൽകിയിരുന്നു.
ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉത്തരവായത്. വെള്ളത്തൂവൽ പൊലീസ് ഉടൻ അന്വേഷണ ഫയലുകൾ കൈമാറും.
സംഭവസമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭ്യമാക്കാൻ പൊലീസ് ഇസ്രോയ്ക്ക് കത്തയച്ചതും അന്വേഷണ ചരിത്രത്തിലെ അപൂർവ നടപടിയായി കണക്കാക്കപ്പെടുന്നു.
മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടുകളും ഇതുവരെ ലഭ്യമായിട്ടില്ല. നാട്ടുകാർ ഇത് കൊലപാതകമാണെന്ന സംശയം ഉയർത്തുന്ന സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ദുരൂഹതയുടെ ചുരുൾ അഴിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
English Summary:
The investigation into the mysterious house fire in Idukki’s Kombodinjhal, where four family members died, has been handed over to the District Crime Branch after protests alleging police inaction. The cause of the fire remains unknown, and locals suspect foul play.
idukki-fire-death-case-crime-branch-probe
Idukki Fire Case, Crime Branch Investigation, Kerala Crime, House Fire Death, Mystery Case, Police Probe









