ശസ്ത്രക്രിയ പിഴവ്: ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്റ്റാഫ് കുറവ് പരിഹരിക്കാൻ നടപടി
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയ സംഭവത്തെ തുടർന്ന് ജീവനക്കാരുടെ കുറവ് സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കി ആരോഗ്യ വകുപ്പ്.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സ്റ്റാഫ് കുറവുണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കി.
നഴ്സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കുന്നതിനാണ് മുൻഗണന.
പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവം വിവാദമായതോടെ ഗൈനക്കോളജി വിഭാഗത്തിൽ ആവശ്യമായ സ്റ്റാഫില്ലെന്ന വിമർശനം ശക്തമായി.
മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയാണ് സ്റ്റാഫ് കുറവ് ചികിത്സാപിഴവിന് കാരണമാകാമെന്ന് വ്യക്തമാക്കിയത്.
സർജറിക്കിടെ ഉപകരണങ്ങൾ പരിശോധിക്കുന്ന സമഗ്ര സംവിധാനം സർക്കാർ ആശുപത്രികളിൽ ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സാധാരണയായി ഓരോ ശസ്ത്രക്രിയയ്ക്കും സ്‌ക്രബ് നഴ്സും ഫ്ളോർ നഴ്സും ഉൾപ്പെടെ രണ്ട് നഴ്സുമാർ വേണമെന്നും, ഫ്ളോർ നഴ്സ് ഉപയോഗിച്ച ഉപകരണങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ടെന്നും എന്നാൽ ഇതിന് ആവശ്യമായ സൗകര്യവും ജീവനക്കാരും പല ആശുപത്രികളിലും അപര്യാപ്തമാണെന്നും അവർ പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കാൻ ആരോഗ്യവകുപ്പ് ഇടപെടൽ ശക്തമാക്കിയത്.
English Summary:
After a surgical instrument was found inside a patient at Alappuzha Medical College, the health department ordered an urgent review of staff shortages and instructed heads of departments to report vacancies. Priority will be given to appointing nursing assistants.
vandhanam-medical-college-staff-shortage-action
Alappuzha, Medical College, Health Department, Staff Shortage, Surgery Error, Kerala Health









