അടിക്ക് 90 രൂപ; ഭാരതപ്പുഴയെ ‘നൂറു കോടി ക്ലബിൽ’ എത്തിച്ച് ജലസേചന വകുപ്പിന്റെ മണൽ കച്ചവടം
ഷൊർണൂർ ∙ ഭാരതപ്പുഴയിലെ ഷൊർണൂർ തടയണയിൽ നിന്ന് ഇതുവരെ ഏകദേശം 10,000 ഘനമീറ്റർ (എം.ക്യൂബ്) മണൽ നീക്കം ചെയ്തു.
ഷൊർണൂർ, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് തടയണകളിൽ നിന്നുള്ള മണൽ നീക്കത്തിലൂടെ സർക്കാരിന് 75 കോടി രൂപയുടെ വരുമാനം ലഭിച്ചു.
ഷൊർണൂർ–ചെറുതുരുത്തി തടയണയിൽ നിന്നുമാത്രം ടെൻഡർ ഫീസ്, റോയൽറ്റി, ജിഎസ്ടി എന്നിവ വഴി 30 കോടിയിലധികം രൂപ ലഭിച്ചു.
പട്ടാമ്പി–കീഴായൂർ തടയണയും തൃത്താലയിലെ കൂട്ടക്കടവ് തടയണയും ചേർന്ന് 45 കോടിയോളം രൂപയാണ് സർക്കാരിന്റെ വരുമാനമായി ലഭിച്ചത്.
ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ടെൻഡർ നടപടികളും മണൽ നീക്കവും വിൽപനയും നടക്കുന്നത്.
ജലസേചന വകുപ്പിന്റെ ഷൊർണൂർ സബ് ഡിവിഷൻ പരിധിയിലെ കടവുകളിൽ നിന്നാണ് ഇത്രയും വരുമാനം ലഭിച്ചത്.
ഇനി ഒറ്റപ്പാലം–മീറ്റ്ന തടയണയും വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി തടയണ പ്രദേശവും ഉൾപ്പെടുത്തി മണൽ നീക്കത്തിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
ഇതോടെ ഷൊർണൂർ സബ് ഡിവിഷനിലെ ഭാരതപ്പുഴയിലെ അഞ്ച് തടയണകളിൽ നിന്നുമാത്രം ഏകദേശം 100 കോടിയോളം രൂപ സർക്കാരിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ടെൻഡർ നേടിയ സ്വകാര്യ കമ്പനികളാണ് തടയണകളിൽ അടിഞ്ഞുകൂടിയ മണലും എക്കലും വേർതിരിച്ച് ശുദ്ധീകരിച്ച പുഴമണൽ വിപണിയിലെത്തിക്കുന്നത്.
ഒരു അടി മണലിന് 90 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഷൊർണൂർ തടയണയിൽ ഏകദേശം 1.5 ലക്ഷം ഘനമീറ്റർ മണൽ ശേഖരം അടിഞ്ഞുകിടക്കുന്നതായാണ് കണക്ക്.
രണ്ടര മീറ്റർ ഉയരമുള്ള തടയണയിൽ ഒന്നര മീറ്ററിലധികം മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതുമൂലം ജലസംഭരണ ശേഷിയിൽ ഗണ്യമായ കുറവ് സംഭവിച്ചു. വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിൽ ഇത് തിരിച്ചടിയാണ്.
മഴക്കാലത്ത് തടയണകൾ വേഗത്തിൽ നിറഞ്ഞ് വെള്ളപ്പൊക്ക സാധ്യത വർധിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇതോടെയാണ് ഭാരതപ്പുഴയുൾപ്പെടെ ജലാശയങ്ങളിലെ മണൽ ശേഖരം നീക്കം ചെയ്യാനുള്ള പദ്ധതി സർക്കാർ ആരംഭിച്ചത്.
English Summary
Around 10,000 cubic meters of sand have been removed from the Shoranur regulator-cum-bridge across the Bharathapuzha river. The government has earned ₹75 crore through sand removal from Shoranur, Pattambi, and Thrithala regulators. Of this, over ₹30 crore came from the Shoranur–Cheruthuruthi stretch alone. With upcoming tenders at Ottapalam and Vaniyamkulam, total revenue from five regulators under the Shoranur subdivision is expected to reach ₹100 crore. The project aims to restore water storage capacity and reduce flood risks caused by excessive sand accumulation.
bharathapuzha-sand-removal-shoranur-75-crore-revenue
Bharathapuzha, Shoranur, Sand Removal, Irrigation Department, Kerala News, Pattambi, Thrithala, Water Management, Flood Control, Government Revenue









