കണ്ണാറയിലെ ‘ബനാന-ഹണി’ പാർക്ക്: പഴമില്ല, തേനുമില്ല; ഉള്ളത് ‘പണിയും’ കാടും മാത്രം!
കണ്ണാറ: കർഷകരുടെ കണ്ണീരൊപ്പാൻ 30 കോടി ചെലവിൽ തുടങ്ങിയ കണ്ണാറയിലെ ബനാന–ഹണി പാർക്ക് ഇപ്പോൾ പ്രകൃതി സ്നേഹികളുടെ പറുദീസയായി മാറുന്നു.
വാഴപ്പഴം മൂല്യവർധിത ഉൽപന്നമാക്കാൻ നോക്കിയ അധികൃതർക്ക് ഒടുവിൽ കിട്ടിയത് മൂല്യവർധിച്ച ‘കാടും പടലുമാണ്’.
10 ഏക്കറിലെ ഈ ബൃഹത്തായ സമുച്ചയം ഇപ്പോൾ പശുക്കൾക്ക് മേയാനും തെരുവുനായ്ക്കൾക്ക് സമാധാനമായി കുടുംബം പുലർത്താനുമുള്ള ‘ഫ്രീ സോൺ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് നാട്ടുകാർ.
10 ഏക്കർ വിസ്തൃതിയിലുള്ള സമുച്ചയം കന്നുകാലികളുടെ മേഞ്ഞുനടക്കുന്ന സ്ഥലവും തെരുവുനായ്ക്കളുടെ പ്രജനനകേന്ദ്രവുമായി മാറിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.
2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത പാർക്കിൽ ഇതുവരെ ഒരു പഴമോ ഒരു തുള്ളി തേനോ സംസ്കരിക്കാൻ കഴിഞ്ഞിട്ടില്ല. കാടും പടലും കയറി കെട്ടിടങ്ങൾ നശിച്ച നിലയിലാണ്.
കൃഷിവകുപ്പിന്റെ മോഡൽ ഹോർട്ടിക്കൾച്ചർ നഴ്സറിയുടെ സ്ഥലത്താണ് പാർക്ക് സ്ഥാപിച്ചത്. തേനും വാഴപ്പഴവും ആധാരമാക്കി മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുക എന്നതായിരുന്നു പദ്ധതി.
എന്നാൽ ഇന്ന് കെട്ടിടങ്ങൾ പുല്ലും കാടും മൂടി നിൽക്കുന്നു. ചുമരുകളിൽ വള്ളിച്ചെടികൾ പടർന്നു കയറി, ഹാളുകളിലെ ജനാലകൾ പലതും തകർന്ന നിലയിലാണ്.
കിഫ്ബിയുടെ 9.5 ശതമാനം പലിശയോടെ തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. ഏകദേശം ഒരു കോടി രൂപയുടെ ഉപകരണങ്ങൾ താൽക്കാലികമായി സ്ഥാപിച്ചാണ് കോവിഡ് കാലത്ത് ഉദ്ഘാടനം നടത്തിയത്.
എന്നാൽ ഉദ്ഘാടനത്തിന് ശേഷം പാർക്ക് വീണ്ടും അടച്ചിടുകയായിരുന്നു. 2023 അവസാനം കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ച് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലപ്രദമായില്ല.
പാർക്ക് ഉൾപ്പെടെ 60 ഹെക്ടർ സ്ഥലം സൗജന്യ നിരക്കിൽ കാബ്കോയ്ക്ക് പാട്ടത്തിന് നൽകാനുള്ള കൃഷിവകുപ്പിന്റെ നിർദേശം രണ്ടര വർഷത്തിന് ശേഷം റവന്യൂ വകുപ്പ് അംഗീകരിച്ചു.
എന്നാൽ മാർക്കറ്റ് നിരക്കിന്റെ 5 ശതമാനം പാട്ടത്തുകയായി ഈടാക്കണമെന്ന് റവന്യൂ വകുപ്പ് നിർദേശിച്ചു. ഇതിനിടെ തിരുവനന്തപുരം ആനയറയിലെ ഒരേക്കർ സ്ഥലം കമ്പനിക്ക് ഉടമസ്ഥാവകാശത്തോടെ നൽകുന്നതിനെ ധനവകുപ്പ് എതിർത്തു.
പലതവണ കാബിനറ്റിൽ വിഷയം പരിഗണിച്ചെങ്കിലും പാട്ടനിരക്കിൽ അന്തിമ തീരുമാനം ഉണ്ടായില്ല.
ധനവകുപ്പ് 33 ശതമാനം ഓഹരി തുകയോ തത്തുല്യ ഭൂമിയോ നൽകാൻ വിസമ്മതിച്ചതോടെ നബാർഡിൽ നിന്നടക്കം ലഭിക്കേണ്ട ഓഹരി മൂലധനവും തടസ്സപ്പെട്ടു.
66 ശതമാനം ഓഹരി നിക്ഷേപിക്കാൻ തയ്യാറായിരുന്ന സ്വകാര്യ സംരംഭകരും പിന്നോട്ടടിഞ്ഞു. 55,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടത്തിൽ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച യന്ത്രങ്ങൾ പ്രവർത്തനക്ഷമമാകുമോയെന്ന ആശങ്കയും ഉയരുന്നു.
ആക്ഷേപങ്ങൾ ശക്തമായതോടെ തിരഞ്ഞെടുപ്പിന് മുൻപായി പാർക്ക് പ്രവർത്തനസജ്ജമാക്കാനുള്ള അടിയന്തര ശ്രമങ്ങളിലാണ് ബന്ധപ്പെട്ട അധികൃതർ.
English Summary
The ₹30 crore Banana–Honey Park established in Kannara to support farmers and promote value-added products remains non-functional even five years after its inauguration in February 2021.
kannara-banana-honey-park-30-crore-project-stalled
Kannara, Banana Honey Park, Agriculture Department, Kerala Agro Business Company, KIFB, NABARD, Infrastructure, Project Delay, Kerala News, Farmers Support









