മലമ്പുഴയിൽ മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം സമീപിച്ചു; എ. സുരേഷ്
തൃശൂർ ∙ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി. എസ്. അച്യുതാനന്ദന്റെ മുൻ പി.എ ആയ എ. സുരേഷ് വ്യക്തമാക്കി.
കെപിസിസിയിലെ ഉത്തരവാദിത്തമുള്ള നേതാക്കൾ ഇക്കാര്യം സംബന്ധിച്ച് സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തുവെന്നും, എന്നാൽ ഇതുവരെ യാതൊരു മറുപടിയും താൻ നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയാണെന്നും ഇടതുപക്ഷ മൂല്യങ്ങൾ ചോർന്നുപോകുന്നതിനെതിരെ ആശങ്കപ്പെടുന്ന ആയിരക്കണക്കിന് ആളുകളോടൊപ്പമാണെന്നും എ. സുരേഷ് വ്യക്തമാക്കി.
സിപിഎമ്മിൽ നിന്ന് പുറത്താക്കിയിട്ട് പത്ത് വർഷത്തിലധികമായി. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാല് അപ്പീലുകൾ നൽകിയിരുന്നുവെങ്കിലും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന കാര്യം പോലും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കൾ ചർച്ച നടത്തിയെങ്കിലും, ഇടതുപക്ഷ അനുഭാവിയായി തുടരാനാണ് തനിക്ക് താൽപ്പര്യമെന്ന് അദ്ദേഹം ആവർത്തിച്ചു.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതിൽ വ്യാകുലപ്പെടുന്ന ആയിരങ്ങളിലൊരാളാണ് താനെന്നും വ്യക്തമാക്കി.
മാർക്സിസ്റ്റ് പാർട്ടി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നിലനിൽക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, പാർട്ടിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് അനുഭാവികളുടെ കൂട്ടത്തിലൊരാളാണ് താനെന്നും എ. സുരേഷ് പറഞ്ഞു.
മലമ്പുഴ തന്റെ നാടാണെന്നും, വി. എസ്. അച്യുതാനന്ദന് മുമ്പ് മലമ്പുഴയിൽ നിന്ന് ജയിച്ച് മന്ത്രിയായ ശിവദാസ മേനോന്റെ പി.എ ആയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കോൺഗ്രസുമായുള്ള ചർച്ചകൾ സൗഹൃദത്തിന്റെ ഭാഗമായിരുന്നുവെന്നും, അതിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും സുരേഷ് പറഞ്ഞു.
ഇടതുപക്ഷ മൂല്യങ്ങൾ നിലനിൽക്കുന്ന പാർട്ടിയേ ജനങ്ങൾ പിന്തുണയ്ക്കൂവെന്ന എം.എൻ. വിജയന്റെ വാക്കുകൾ ഓർമ്മിപ്പിച്ച അദ്ദേഹം, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഒപ്പമാണ് താനെന്നും വ്യക്തമാക്കി.
പിണറായി 3.0 സർക്കാർ ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
English Summary
A. Suresh, former personal assistant to V. S. Achuthanandan, has revealed that senior Congress leaders approached him to contest from the Malampuzha assembly constituency. However, he said he has not given any response and continues to identify himself as a Left sympathiser. Expelled from the CPM over a decade ago, Suresh stated that his appeals for reinstatement remain unanswered and reaffirmed his commitment to Left values despite political discussions with the Congress.
a-suresh-congress-approach-malampuzha-left-sympathiser
A Suresh, Malampuzha constituency, Congress approach, Left politics, CPM, Kerala assembly election, VS Achuthanandan









