വീഡിയോ പോസ്റ്റ് ചെയ്തശേഷം ജീവനൊടുക്കി തിരുവനന്തപുരത്തെ ഹോട്ടൽ ഉടമ
തിരുവനന്തപുരം വിളവൂർക്കലിൽ ഹോട്ടലുടമയായ പ്രദീപ് തന്റെ സങ്കടങ്ങൾ സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ച ശേഷം ജീവിതം അവസാനിപ്പിച്ചു.
തച്ചോട്ടുകാവ് ജംക്‌ഷന് സമീപം എട്ടു വർഷമായി ഹോട്ടൽ നടത്തിവരികയായിരുന്ന പ്രദീപിനെ വീടിന്റെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മരിക്കാൻ ഭയമാണെന്നും എന്നാൽ മറ്റു വഴികളില്ലെന്നും കരഞ്ഞുകൊണ്ട് പറയുന്ന പ്രദീപിന്റെ അവസാന വീഡിയോ മനസ്സാക്ഷിയെ നോവിക്കുന്നതാണ്.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവൻ നഷ്ടമായെന്നും ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബാധ്യകതകളുമാണ് ഈ കടുംകൈ ചെയ്യാൻ പ്രദീപിനെ പ്രേരിപ്പിച്ചത്.
തന്റെ മരണത്തിന് ഉത്തരവാദികൾ രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിർവശം വർക്ക് ഷോപ്പ് നടത്തുന്ന വ്യക്തിയുമാണെന്ന് പ്രദീപ് വീഡിയോയിൽ ആരോപിക്കുന്നുണ്ട്.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം അടുത്ത കാലത്താണ് പ്രദീപ് രണ്ടാമത് വിവാഹം കഴിച്ചത്. എന്നാൽ രണ്ടാം ഭാര്യയുടെ അമ്മ കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായും ഭാര്യയിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും പ്രദീപ് പറയുന്നു.
അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്ന പ്രദീപ് അതീവ ദയനീയാവസ്ഥയിലായിരുന്നു.
ഈ ഘട്ടത്തിൽ ഭാര്യ തന്നെ പരിചരിക്കാനോ സഹായിക്കാനോ തയ്യാറായില്ലെന്നും ഇദ്ദേഹം വീഡിയോയിൽ വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നര മാസത്തോളമായി വീട്ടിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു പ്രദീപ് താമസിച്ചിരുന്നത്.
ശാരീരികമായ അവശതയ്ക്കൊപ്പം വലിയ സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ അദ്ദേഹം മാനസികമായി പൂർണ്ണമായും തകർന്നുപോയി.
തന്റെ പിതാവിനോടും സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
കൃത്യമായ പ്ലാനിംഗോടെയാണ് പ്രദീപ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. തന്റെ ഫോൺ പാസ്‌വേഡ് എങ്ങനെ തുറക്കണമെന്നും ആർക്കൊക്കെയാണ് പണം നൽകാനുള്ളതെന്ന വിവരങ്ങളും അദ്ദേഹം എഴുതി വെച്ചിരുന്നു.
ആദ്യ വിവാഹത്തിലെ മകൾക്കൊപ്പമായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. സംഭവത്തിൽ മലയിൻകീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.









