ഗുരുവായൂരപ്പനെ കാണാൻ എത്തുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ്; 15 ദിവസത്തിനിടെ പ്രതിയുടെ അക്കൗണ്ടിൽ എത്തിയത് 97 ലക്ഷം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തെ പാഞ്ചജന്യം, കൗസ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിയാനയിലെ മേവാത്ത് സ്വദേശി മുഹമ്മദ് ഷാദിനെയാണ് ഉത്തർപ്രദേശിൽ നിന്ന് സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെ തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ, രാജ്യത്തെ വിവിധ ക്ഷേത്രങ്ങൾക്ക് സമീപമുള്ള റെസ്റ്റ് ഹൗസുകളുടെ പേരിൽ നിരവധി വ്യാജ വെബ്സൈറ്റുകൾ ഒരുക്കി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിലൂടെ നഷ്ടമാകുന്ന തുക ചെറുതായതിനാൽ പലരും പരാതിപ്പെടാതിരുന്നതായും പൊലീസ് വ്യക്തമാക്കി.
പ്രതി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ, കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം 97 ലക്ഷം രൂപ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ വി. എസ്. സുധീർകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary
A man from Mewat, Haryana, was arrested for creating fake websites of rest houses near Guruvayur temple and cheating people online. Police found that nearly ₹97 lakh was transacted through the accused’s accounts within 15 days, and investigations are underway to trace his accomplices.
guruvayur-rest-house-fake-website-scam-arrest-thrissur
Guruvayur, Thrissur, cyber crime, fake website scam, online fraud, rest house booking fraud, Kerala police, cyber police, arrest









