സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ കൊടുത്തതിനു വൻതുക പിഴ
സിംഗപ്പൂരിലെ കർശനമായ നിയമവ്യവസ്ഥയെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ നടക്കാറുള്ളതാണ്. ഇപ്പോൾ ഒരു ഇന്ത്യൻ വംശജയായ വയോധികയ്ക്ക് പ്രാവുകൾക്ക് തീറ്റ നൽകിയതിന്റെ പേരിൽ ലഭിച്ചിരിക്കുന്ന കനത്ത പിഴയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.
സിംഗപ്പൂർ വന്യജീവി നിയമപ്രകാരം 71 വയസ്സുകാരിയായ സൺമുഖംനാഥൻ ഷംല എന്ന സ്ത്രീക്കാണ് 3,200 സിംഗപ്പൂർ ഡോളർ പിഴ ചുമത്തിയത്.
ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലധികം രൂപ വരുമിത്. ടോവ പയോ എസ്റ്റേറ്റിലെ താമസക്കാരിയായ ഇവർ കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് തവണ പ്രാവുകൾക്ക് ഭക്ഷണം നൽകിയതായി നാഷണൽ പാർക്ക് ബോർഡ് കണ്ടെത്തുകയായിരുന്നു.
സിംഗപ്പൂരിലെ നിയമപ്രകാരം കാട്ടുപക്ഷികൾക്ക് അനുമതിയില്ലാതെ ഭക്ഷണം നൽകുന്നത് വലിയ കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്.
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പാർപ്പിട മേഖലകളിലൊന്നായ ടോവ പയോയിൽ ഇവർ പതിവായി പക്ഷികൾക്ക് ആഹാരം വിതരണം ചെയ്തിരുന്നു.
ഇത് ഇതാദ്യമായല്ല ഇവർ നിയമക്കുരുക്കിൽപ്പെടുന്നത്. മുൻപും സമാനമായ രീതിയിൽ കാട്ടുപക്ഷികൾക്ക് തീറ്റ നൽകിയതിന് ഇവർക്ക് 1,200 സിംഗപ്പൂർ ഡോളർ പിഴ ശിക്ഷ ലഭിച്ചിരുന്നു.
അന്ന് നിയമം ലംഘിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകിയെങ്കിലും അത് ലംഘിക്കപ്പെട്ടതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
നിയമം ലംഘിക്കുക മാത്രമല്ല, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള മറ്റൊരു പ്രധാന ആരോപണം.
നാഷണൽ പാർക്ക് ബോർഡ് ഉദ്യോഗസ്ഥർ പ്രാവുകളെ പിടികൂടാൻ എത്തിയപ്പോൾ ഷംല അത് തടസ്സപ്പെടുത്തിയതായി പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.
നിയമത്തോടുള്ള നിരന്തരമായ അനാദരവാണ് ഇവർ കാണിക്കുന്നതെന്നും കുറ്റം ആവർത്തിക്കുമെന്ന് ഉറപ്പാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇവർ പ്രാവുകൾക്ക് തീറ്റ നൽകുന്നതിന്റെയും പക്ഷികൾ ഇവരെ വളഞ്ഞിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുന്ന നാല് വീഡിയോകളാണ് കോടതിയിൽ തെളിവായി ഹാജരാക്കിയത്.
കോടതി നടപടികൾക്കിടെ താൻ തൊഴിൽരഹിതയാണെന്നും ഇൻഷുറൻസ് തുകയിലാണ് ജീവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഷംല പിഴത്തുക കുറയ്ക്കാൻ അപേക്ഷിച്ചു.
എന്നാൽ കോടതിയുടെ കർശന നിലപാടിൽ മാറ്റമുണ്ടായില്ല. ഒടുവിൽ വിധി വന്ന ദിവസം തന്നെ തുക അടയ്ക്കാമെന്ന് അവർ സമ്മതിക്കുകയും ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്ന് കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു.
സിംഗപ്പൂരിലെ നിയമങ്ങൾ പ്രകാരം പ്രാവുകളെ പാർപ്പിക്കാനോ വളർത്താനോ പ്രത്യേക ലൈസൻസ് അത്യാവശ്യമാണ്. നഗരശുചിത്വത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.









