‘കോപ്രായം’ കാട്ടിയതല്ല; സിപിഎം സ്വർണം കട്ടതിന് സോണിയയെ പറയുന്നതെന്തിന്? ബിജെപിയെ പ്രീണിപ്പിക്കാനാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വഴിതെറ്റിയെന്ന് ആരോപിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തി.
ഇന്നലത്തെ പ്രതിഷേധത്തെച്ചൊല്ലി സഭയിൽ വാക്പോരും രൂക്ഷമായി. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വാച്ച് ആൻഡ് വാർഡിനെ അടിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ആരോപിച്ച പോലെ ‘കോപ്രായം’ കാട്ടിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആക്ഷേപിക്കരുതെന്നും വി.ഡി. ആവശ്യപ്പെട്ടു.
“സിപിഎം സ്വർണം കട്ടതിന് സോണിയയെ പറയുന്നതെന്തിന്? ബിജെപിയെ പ്രീണിപ്പിക്കാനാണ്” എന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രിമാർ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നുവെന്നും മന്ത്രി പി. രാജീവിന് വ്യക്തിപരമായ വിരോധമാണെന്നും വി.ഡി. ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം വഴിതെറ്റിയെന്നും, അന്വേഷണം മുന്നോട്ട് പോയാൽ പ്രധാന സിപിഎം നേതാക്കളും കുടുങ്ങുമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടരുകയും, സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ ഉയർത്തുകയും ചെയ്തു. ബാനർ കെട്ടിയ കമ്പുകൊണ്ട് അടിച്ചതായി സ്പീക്കർ സഭയിൽ പറഞ്ഞു.
അടിച്ചത് ആരാണെന്ന് ആവശ്യപ്പെട്ടാൽ പറയാമെന്നും സ്പീക്കർ മറുപടി നൽകി.
സഭയിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രിമാരും കടുത്ത വിമർശനവുമായി രംഗത്തെത്തി. “ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവ്” എന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.
പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്ന് മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകിയതാരാണെന്നും, അത് മറച്ചുവയ്ക്കുന്നതെന്തിനെന്നും മന്ത്രി പി. രാജീവ് ചോദിച്ചു.
പ്രതിപക്ഷ നേതാവിന് “ഞാൻ, ഞാൻ” എന്ന ഒറ്റ വികാരമാണെന്നും രാജീവ് വിമർശിച്ചു.
ഇതിന് മറുപടിയായി, ഡയസിൽ കയറി കസേര വലിച്ചിട്ടവരാണ് “ഇരട്ടത്താപ്പുകാരെന്ന്” പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത ബിജെപി നേതാവിനെ മന്ത്രി എം.ബി. രാജേഷ് കെട്ടിപ്പിടിച്ചതായും, ജഡ്ജിയെ അധിക്ഷേപിച്ച് സമരം ചെയ്തയാളാണ് പി. രാജീവെന്നും വി.ഡി. ആരോപിച്ചു.
ENGLISH SUMMARY
The Kerala Assembly witnessed fresh opposition protests over the Sabarimala gold smuggling case, with heated exchanges between the opposition leader and ministers. The opposition staged a protest in the well of the House and later walked out. The Speaker alleged being hit by a pole used for a banner, while ministers accused the opposition leader of double standards. The opposition alleged the investigation has been derailed and could implicate senior CPM leaders if pursued properly.
sabarimala-gold-smuggling-kerala-assembly-opposition-walkout-protest
Sabarimala gold smuggling, Kerala Assembly, opposition protest, walkout, VD Satheesan, Speaker, MB Rajesh, V Sivankutty, P Rajeev, CPM, political clash, Kerala politics









