സി.സി.ടി.വി ഉണ്ടല്ലൊ പിന്നെന്തിനാ നൈറ്റ് വാച്ച് മാൻ! തസ്തിക ഒഴിവാക്കാൻ സർക്കാർ നിർദേശം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ സി.സി.ടി.വി സംവിധാനം നിലവിലുണ്ടെങ്കിൽ നൈറ്റ് വാച്ച്മാൻ തസ്തിക ഒഴിവാക്കാൻ സർക്കാർ നിർദേശം.
വിലപിടിപ്പുള്ള വസ്തുക്കളും പ്രധാന രേഖകളും സൂക്ഷിക്കുന്ന ഓഫീസുകളാണെങ്കിൽ മാത്രമേ നൈറ്റ് വാച്ച്മാന്മാരുടെ സേവനം തുടരേണ്ടതുള്ളൂ.
അത്തരം ഓഫീസുകളിൽ നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം ആഴ്ചയിൽ പരമാവധി 48 മണിക്കൂറായി ക്രമീകരിക്കാനാണ് ഉദ്യോഗസ്ഥ–ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശം നൽകിയത്.
എല്ലാ സർക്കാർ വകുപ്പുകളും അവരുടെ നിയന്ത്രണത്തിലുള്ള ഓഫീസുകളിൽ നൈറ്റ് വാച്ച്മാൻ സേവനം അനിവാര്യമാണോയെന്ന് പരിശോധിക്കണം.
ഒന്നിലധികം ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ ആവശ്യമായ നൈറ്റ് വാച്ച്മാന്മാരുടെ എണ്ണം ഓഫീസ് മേധാവികൾക്ക് തീരുമാനിക്കാം.
എന്നാൽ ഒരു ദിവസത്തിൽ പരമാവധി രണ്ട് പേർ മാത്രമേ നിയോഗിക്കാവൂ.
സി.സി.ടി.വി സംവിധാനമോ സ്ഥിരമായ പൊലീസ് നിരീക്ഷണമോ ഉള്ള ഓഫീസുകളാണെങ്കിൽ നൈറ്റ് വാച്ച്മാൻ തസ്തിക ഒഴിവാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
പുതിയ ക്രമീകരണങ്ങൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
നിലവിൽ ദിവസേന 16 മണിക്കൂറോളം ജോലി ചെയ്യുന്ന നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം ക്രമീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അമിത ജോലിഭാരവുമായി ബന്ധപ്പെട്ട് സർക്കാരിനും കോടതികൾക്കും മനുഷ്യാവകാശ കമ്മീഷനും നിരവധി പരാതികൾ ലഭിച്ചിരുന്നു.
ഇപ്പോൾ ഓഫീസ് സമയം അവസാനിക്കുന്നതുമുതൽ അടുത്ത ദിവസം ഓഫീസ് തുറക്കുന്നതുവരെ നൈറ്റ് വാച്ച്മാന്മാർക്ക് ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്.
English Summary
The Kerala government has directed that night watchman posts be removed in government offices where CCTV or continuous police surveillance is available, and work hours for necessary staff be limited to 48 hours per week.
kerala-government-cctv-night-watchman-post-removal-order
Kerala government, night watchman, CCTV, government offices, administrative reforms, working hours, human rights commission, security staff, Kerala news









