വിവാഹേതര ബന്ധവും മദ്യപാനവും: ഇന്തോനേഷ്യയിൽ ദമ്പതികൾക്ക് 140 ചാട്ടവാറടി; സ്ത്രീ ബോധരഹിതയായി
ജക്കാർത്ത ∙ ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിൽ വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെട്ടതും മദ്യപിച്ചതുമെന്നാരോപിച്ച് ദമ്പതികൾക്ക് ശരിയത്ത് പൊലീസ് 140 തവണ ചാട്ടവാറടി ശിക്ഷ നടപ്പാക്കി.
പൊതുപാർക്കിൽ ജനങ്ങൾ നോക്കി നിൽക്കെയായിരുന്നു ശിക്ഷ. ചാട്ടവാറടി പൂർത്തിയായതിന് പിന്നാലെ സ്ത്രീ ബോധരഹിതയായി വീണതായി റിപ്പോർട്ട് ചെയ്തു.
വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധത്തിന് 100 ചാട്ടവാറടിയും മദ്യപിച്ചതിന് 40 ചാട്ടവാറടിയും ഉൾപ്പെടെ ആകെ 140 അടികളാണ് ലഭിച്ചതെന്ന് ബന്ദ ആച്ചെയിലെ ശരിയത്ത് പൊലീസ് മേധാവി മുഹമ്മദ് റിസാൽ എഎഫ്‌പിയോട് പറഞ്ഞു.
2001-ൽ ആച്ചെയ്ക്ക് പ്രത്യേക സ്വയംഭരണാവകാശം നൽകിയതിനെ തുടർന്ന് ശരിയത്ത് നിയമം നടപ്പിലാക്കിയശേഷം ലഭിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകളിൽ ഒന്നാണിതെന്നും റിപ്പോർട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ശരിയത്ത് നിയമം ഔദ്യോഗികമായി നടപ്പിലാക്കുന്ന ഏക പ്രദേശമാണ് ആച്ചെ.
ഇസ്ലാമിക നിയമലംഘനത്തിന് മറ്റ് നാല് പേരെയും ചാട്ടവാറടിക്ക് വിധേയരാക്കി. ഇവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സ്ത്രീ പങ്കാളിയും ഉൾപ്പെടുന്നു.
ഇവർക്ക് 23 വീതം ചാട്ടവാറടി ശിക്ഷയാണ് ലഭിച്ചത്. ആച്ചെയിൽ ചൂതാട്ടം, മദ്യപാനം, സ്വവർഗ ലൈംഗികത, വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ചാട്ടവാറടി ശിക്ഷ നടപ്പാക്കുന്നത്.
2025-ൽ ശരിയത്ത് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പുരുഷന്മാർക്ക് പരസ്യമായി 76 തവണ വീതം ചാട്ടവാറടി ശിക്ഷ വിധിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
English Summary
In Indonesia’s Aceh province, a couple was publicly caned 140 times for alleged extramarital sex and alcohol consumption under Sharia law. The punishment was carried out in a public park, and the woman reportedly fainted after the caning. Aceh is the only region in Indonesia where Sharia law is officially enforced.
indonesia-aceh-couple-140-caning-extramarital-sex-alcohol
Indonesia, Jakarta, Aceh, Sharia Law, Caning, Public Punishment, Extramarital Relationship, Alcohol, Human Rights, World News









