തിലകമണിഞ്ഞ് സ്കൂളിൽ എത്തിയ 8 വയസുകാരനെ തിരികെ അയച്ച് സ്കൂൾ അധികൃതർ
ബ്രിട്ടൻ ∙ മതപരമായ ചിഹ്നമായ തിലകക്കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ സ്കൂൾ അധികൃതർ തിരിച്ചയച്ച സംഭവത്തിൽ വിവാദം ശക്തമാകുന്നു.
ലണ്ടനിലെ വെബ്ലിയിൽ പ്രവർത്തിക്കുന്ന വികാർ ഗ്രീൻസ് പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. ഇന്ത്യൻ വംശജനായ വിദ്യാർത്ഥി പതിവുപോലെ തിലകക്കുറിയോടെ സ്കൂളിലെത്തിയപ്പോഴാണ് മതചിഹ്നങ്ങൾ അണിയുന്നതിന് വിലക്കുള്ള സ്കൂൾ നയം ചൂണ്ടിക്കാട്ടി അധികൃതർ കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചത്.
സംഭവത്തെ തുടർന്ന് കുട്ടിയോട് വിശദീകരണം തേടിയതായും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയോട് സ്വീകരിച്ച നടപടി സ്കൂൾ നയങ്ങൾക്കനുസൃതവും “പ്രായത്തിന് അനുയോജ്യവും” ആണെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
എന്നാൽ ഈ നടപടി കുട്ടിയെ മാനസികമായി ബാധിച്ചുവെന്നും മതപരമായ വിശ്വാസത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവന്നുവെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.
കുട്ടിയെ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയതിനു പുറമേ, ഇടവേള സമയങ്ങളിൽ പ്രധാനാധ്യാപകൻ കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയിൽ നിരന്തരം നിരീക്ഷിച്ചുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
ഇതിന്റെ ഫലമായി കുട്ടി കളികളിൽ നിന്ന് പിന്മാറുകയും സഹപാഠികളിൽ നിന്ന് അകന്ന് നിൽക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
ക്ലാസിലെ ചില ചുമതലകളിൽ നിന്നും കുട്ടിയെ ഒഴിവാക്കിയതായും മാതാപിതാക്കൾ ആരോപിക്കുന്നു.
തുടർച്ചയായ നിരീക്ഷണവും മാറ്റി നിർത്തലും കുട്ടിയുടെ ഹിന്ദു മതവിശ്വാസത്തെ തുടർന്നാണെന്നും, ഇത് വ്യക്തമായ മതപരമായ വിവേചനമാണെന്നും മാതാപിതാക്കൾ പറയുന്നു.
ഹിന്ദു വിശ്വാസത്തിൽ തിലകക്കുറിക്ക് ഉള്ള ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം വിശദീകരിക്കാൻ സ്കൂളിലെ മറ്റ് ഹിന്ദു കുട്ടികളുടെ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും, പ്രധാനാധ്യാപകനെയും മുതിർന്ന അധ്യാപകരെയും ബോധിപ്പിക്കാൻ സാധിച്ചില്ലെന്നാണ് ആരോപണം.
സ്കൂൾ അധികൃതർ അധികാരദുർവിനിയോഗം നടത്തുകയാണെന്ന് പ്രവാസി ഇന്ത്യൻ സമൂഹവും വിമർശനമുയർത്തിയിട്ടുണ്ട്.
സമാനമായ സമീപനങ്ങൾ കാരണം സ്കൂളിൽ നിന്ന് കുറഞ്ഞത് നാല് കുട്ടികളെങ്കിലും പഠനം ഉപേക്ഷിച്ചുവെന്ന ആരോപണങ്ങളും പുറത്ത് വന്നിട്ടുണ്ട്.









