ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു
കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ തുടർന്ന് അപമാനവും മാനസിക സംഘർഷവും നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ശക്തമായ നിയമനടപടികൾക്ക് ഒരുങ്ങുന്നു.
കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ടുതൊടിയിലെ ‘ദീപക്കി’ൽ യു. ദീപക് (42) ആണ് ഞായറാഴ്ച സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
യുവതി സമൂഹമാധ്യമത്തിൽ അപകീർത്തികരമായ ആരോപണങ്ങളോടെ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ദീപക് കടുത്ത മാനസിക സമ്മർദത്തിലായതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
ഉള്ളാട്ടുതൊടി ജോയിയുടെയും കന്യകയുടെയും ഏകമകനാണ് ദീപക്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഒരു സ്വകാര്യ വസ്ത്രസ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവന്നിരുന്ന ദീപക്, ജോലി ആവശ്യത്തിനായി വെള്ളിയാഴ്ച കണ്ണൂർ പയ്യന്നൂരിലേക്ക് പോയിരുന്നു.
ട്രെയിനിൽ നിന്നിറങ്ങി ബസിൽ പോകുന്നതിനിടെയാണ് അരീക്കോട് സ്വദേശിനിയായ യുവതി, തന്റെ ശരീരത്തിൽ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്ന ആരോപണത്തോടെ ദീപകിനെതിരെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
പിന്നാലെ ശനിയാഴ്ച സംഭവത്തെ കുറിച്ചുള്ള വിശദീകരണവും വിലയിരുത്തലുമായി യുവതി മറ്റൊരു വിഡിയോ കൂടി പുറത്തുവിട്ടു.
ഇതോടെയാണ് ദീപക് മാനസികമായി തളർന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ദീപകിനെ വർഷങ്ങളായി അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ദീപക് ജോലി ചെയ്തിരുന്ന വസ്ത്രസ്ഥാപനത്തിന്റെ ഉടമയും വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത അപമാനബോധവും മാനസിക വിഷമവും അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം.
ദീപക്കിന്റെ മരണത്തിൽ മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബിഎൻഎസ്എസ് 194 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തി, ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്.
സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്‌ഐആർ ആവശ്യമുണ്ടോ എന്നത് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ദീപക്കിന്റെ കിടപ്പുമുറിയിൽ നിന്നും ലഭിച്ച മൊബൈൽ ഫോണും ടാബും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്തുമണിയോടെ കിടപ്പുമുറിയിൽ പോയ ദീപക്, രാവിലെ ഏഴരയോടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഡിയോ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളിൽ നിന്നാണ് ദീപക് അറിഞ്ഞതെന്നും, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത മാതാപിതാക്കൾക്ക് ഇത് അറിയില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു.
മകന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
ദീപക്കിനെതിരേ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നുമുള്ള പ്രതിഷേധവും ശക്തമാകുകയാണ്.









