പ്രതിഷേധക്കാർക്ക് പിന്തുണ: ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്
ടെഹ്‌റാൻ: അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായി ഇറാനിൽ ശക്തമാകുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനായി ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ച നടപടികൾക്ക് പിന്നാലെ, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനവും ഇറാൻ പൂർണമായി നിരോധിച്ചിരുന്നു.
പ്രതിഷേധക്കാരുടെ ആശയവിനിമയ മാർഗങ്ങൾ പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നടപടികൾ സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.
ഇറാന്റെ ഈ നീക്കത്തിന് തിരിച്ചടിയായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇറാനിൽ ലഭ്യമാക്കിയിരുന്നു.
സർക്കാർ നിയന്ത്രണങ്ങൾക്ക് പുറത്തുള്ള ആശയവിനിമയ സൗകര്യം ഒരുക്കുന്നതിലൂടെ പ്രതിഷേധക്കാർക്ക് പിന്തുണ നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
എന്നാൽ ഇപ്പോൾ സ്പേസ് എക്സ് ഒരുക്കിയ ഈ സൗജന്യ സേവനവും ഇറാൻ തടസ്സപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റാർലിങ്ക് സേവനം ഇറാനിൽ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, സൈന്യം ജാമറുകൾ ഉപയോഗിച്ച് സാറ്റലൈറ്റ് സിഗ്നലുകൾ തടസ്സപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്റ്റാർലിങ്ക് വഴി ലഭിച്ചിരുന്ന ഇന്റർനെറ്റ് ബന്ധം നിലച്ചു. ഇതോടെ സ്പേസ് എക്സിന്റെ നീക്കം പൂർണമായും തകർക്കാൻ ഇറാൻ ഭരണകൂടത്തിന് സാധിച്ചതായാണ് വിലയിരുത്തൽ.
ഇറാനിൽ ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിക്കാൻ ഇലോൺ മസ്‌കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സ്പേസ് എക്സ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇറാനിൽ സൗജന്യമായി ലഭ്യമാക്കിയത്.
സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കി, രാജ്യത്തിനുള്ളിൽ റിസീവറുകൾ ഉള്ളവർക്ക് പണം നൽകാതെ തന്നെ സേവനം ഉപയോഗിക്കാൻ അവസരമൊരുക്കുകയായിരുന്നു.
എന്നാൽ ഇറാൻ സൈന്യത്തിന്റെ സാങ്കേതിക ഇടപെടലുകൾ ഈ ശ്രമം വേഗത്തിൽ പരാജയപ്പെടുത്തി.ഇറാനിൽ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്.
ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാമെന്നും, ഇത് ചാരപ്രവർത്തനമായി വ്യാഖ്യാനിച്ചാൽ വധശിക്ഷ വരെ വിധിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനായി കർശന നിയമനടപടികൾ സ്വീകരിക്കാൻ ഇറാൻ തീരുമാനിച്ചതായും സൂചനകളുണ്ട്. അതേസമയം, ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി.
ഇറാനിലേക്ക് ‘സഹായം ഉടൻ എത്തും’ എന്ന് വ്യക്തമാക്കിയ ട്രംപ്, പ്രതിഷേധങ്ങൾ തുടരുമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ആഴ്ചകളായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനിടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന.









