ഒരു വാട്സാപ്പ് കാൾ തട്ടിപ്പിൽ പകച്ച് കരുനാഗപ്പള്ളി സ്വദേശിയായ വയോധികൻ
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിയായ വയോധികനിൽനിന്ന് ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വ്യാജ ഭീഷണി ഉയർത്തി 17 ഘട്ടങ്ങളിലായി 3.72 കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ടെലികോം, സൈബർ സെൽ, ക്രൈംബ്രാഞ്ച് തുടങ്ങിയ ഔദ്യോഗിക ഏജൻസികളുടെ പേരിൽ വിശ്വാസ്യത സൃഷ്ടിച്ചാണ് തട്ടിപ്പുസംഘം വയോധികനെ കുടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
തട്ടിപ്പിന്റെ തുടക്കം ഒരു ഫോൺകോളിലൂടെയായിരുന്നു. മുംബൈ ബിഎസ്എൻഎൽ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വിളിച്ചത്.
വയോധികന്റെ ഫോൺ നമ്പർ ഉപയോഗിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തിയെന്നും, അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും, നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്നും ആരോപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് വാറന്റുണ്ടെന്നും മുംബൈ ക്രൈംബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ വാട്‌സാപ്പ് കോൾ വഴിയാണ് തുടർഭീഷണികൾ.
ഗ്രേറ്റർ മുംബൈ സൈബർ സെല്ലിൽ നിന്നാണെന്ന് അവകാശപ്പെട്ട് വിളിച്ചവർ, ആധാർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും കോടതി നടപടികൾ നടക്കുകയാണെന്നും അറിയിച്ചു.
ഓൺലൈനായി കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു. 2025 ജൂലൈ 18 മുതൽ ഓഗസ്റ്റ് 4 വരെ ഇയാൾ ‘ഡിജിറ്റൽ അറസ്റ്റിലാണെന്നും’ കേസിൽനിന്ന് രക്ഷപ്പെടാൻ പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഭീഷണികളിലും നിയമനടപടികളിലുമുള്ള ഭയം മൂലം വയോധികൻ നിർദേശങ്ങൾ പാലിക്കുകയായിരുന്നു. അക്കൗണ്ട് നമ്പർ കൈവശപ്പെടുത്തിയ തട്ടിപ്പുകാർ 17 തവണകളിലായി 3.72 കോടി രൂപയാണ് കൈക്കലാക്കിയത്.
ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമനടപടി തന്നെ നിലവിലില്ലെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, ഇത്തരം തട്ടിപ്പുകൾ തുടരുന്നതാണ് ആശങ്ക ഉയർത്തുന്നത്.
സാധാരണയായി ട്രായിയുടെ (TRAI) പേരിൽ ‘മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യും’ എന്ന സന്ദേശമോ കോളോ ആയിരിക്കും തട്ടിപ്പിന്റെ ആദ്യഘട്ടം.
നമ്പർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നോ ആധാർ ബന്ധിപ്പിച്ച സിം കാർഡ് ദുരുപയോഗം ചെയ്തെന്നോ ആയിരിക്കും ആരോപണം. തുടർന്ന് ഭയം സൃഷ്ടിച്ച് ബാങ്കിങ് വിവരങ്ങളും പാൻ നമ്പരും കൈവശപ്പെടുത്തും.
അനധികൃത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയും ഫോൺ ക്ലോണാകുന്ന സാഹചര്യമുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പരിൽ വിളിക്കുകയോ www.cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.









