മകരവിളക്ക് ഇന്ന്, സന്നിധാനത്തും പരിസരത്തും തീർത്ഥാടക സഹസ്രങ്ങൾ
ശബരിമല: മകരവിളക്കും മകരജ്യോതിയും ദർശിക്കാൻ ശബരീശ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന് തീർത്ഥാടകർ ഒഴുകിയെത്തി.
ഇന്ന് വൈകിട്ട് 2.45ന് നട തുറന്നതിന് ശേഷം 3.08നാണ് മകരസംക്രമ പൂജ നടക്കുക. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും.
തുടർന്ന് 6.15ന് കൊടിമരച്ചുവട്ടിൽ ഔപചാരിക സ്വീകരണം നടക്കും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്നാണ് തിരുവാഭരണങ്ങൾ സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നത്.
വൈകിട്ട് 6.30ന് നട അടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും. നട തുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും ഒരുമിച്ച് തെളിയുമെന്നാണ് വിശ്വാസം.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും 11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തീർത്ഥാടകരെ കടത്തിവിടില്ല.
മുൻകൂട്ടി പാസ് അനുവദിച്ച ഭക്തർക്കു മാത്രമാണ് പ്രവേശനം. തിരുവാഭരണം ചാർത്തി ദീപാരാധന പൂർത്തിയായ ശേഷമേ സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കൂ.
ജനുവരി 17 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ഭക്തർക്ക് ദർശിക്കാം. നെയ്യഭിഷേകം 18 വരെ തുടരും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും നടക്കും.
19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതിയും നടക്കും. അതേ ദിവസം രാത്രി നട അടയ്ക്കുന്നത് വരെ ദർശനം അനുവദിക്കും.
20ന് പുലർച്ചെ തിരുവാഭരണ പേടകം തിരികെ എഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം നട അടയ്ക്കും.
English Summary
Thousands of pilgrims gathered at Sabarimala to witness the sacred Makaravilakku and Makarajyothi. The Makar Sankrama pooja will be held at 3:08 pm, followed by the ceremonial arrival of the Thiruvabharanam. Special crowd control measures are in place, with restricted entry and darshan continuing until January 19.
sabarimala-makaravilakku-makarajyothi-festival-2026
Sabarimala, Makaravilakku, Makarajyothi, Thiruvabharanam, Ayyappa Temple, Pilgrims, Pathanamthitta, Kerala News, Hindu Festivals









