‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് പത്തനംതിട്ട ജില്ലാ യുഡിഎഫ് പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ.
പ്രതിസന്ധി നേരിടുന്ന ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെയെന്നും, അതിജീവിതന്റെ ഭാഗവും കേൾക്കേണ്ടതുണ്ടെന്നും ശ്രീനാദേവി പറഞ്ഞു.
വ്യക്തിപരമായി രാഹുലിനൊപ്പമാണെന്ന നിലപാടും അവർ തുറന്നുപറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ പലതിലും സംശയങ്ങൾ ഉണ്ടെന്ന് ശ്രീനാദേവി അഭിപ്രായപ്പെട്ടു.
ഒന്നാമത്തെ കേസിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയതായും, രണ്ടാം കേസിലും കോടതി സംശയം പ്രകടിപ്പിച്ചതായും അവർ ചൂണ്ടിക്കാട്ടി.
പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടുവെന്ന് കേൾക്കുമ്പോൾ വേദനയുണ്ടെങ്കിലും, പീഡനത്തിന് ശേഷം ചെരിപ്പ് വാങ്ങി നൽകിയതായും ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചതായുമുള്ള മൊഴികൾ ചില സംശയങ്ങൾ ഉയർത്തുന്നുവെന്നും അവർ പറഞ്ഞു.
സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും, വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിയണമെന്നും ശ്രീനാദേവി അഭിപ്രായപ്പെട്ടു.
രാഹുൽ കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെയെന്നും, മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.
കുടുംബം ഒരാളുടേതു മാത്രമല്ല, ഇരുപക്ഷത്തിനുമുണ്ടെങ്കിലും ഒരേ പരിഗണന ലഭിക്കുന്നില്ലെന്നും അവർ വിമർശിച്ചു. സത്യം പുറത്തുവരുന്നതുവരെ രാഹുലിനെ ക്രൂശിക്കരുതെന്നും ശ്രീനാദേവി പറഞ്ഞു.
അതേസമയം, ബലാത്സംഗ കേസിൽ അറസ്റ്റിലായി മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
ഏഴ് ദിവസത്തെ കസ്റ്റഡിയാണ് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അനുവദിച്ചാൽ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.
ഇന്നലെ കേസ് പരിഗണിക്കവെ ജാമ്യാപേക്ഷയും പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമേ ജാമ്യകാര്യത്തിൽ തീരുമാനമുണ്ടാകൂവെന്ന് കോടതി അറിയിച്ചു.
കസ്റ്റഡി അപേക്ഷയിൽ തീരുമാനമുണ്ടായതിന് ശേഷം മാത്രമേ ജാമ്യവാദം തുടരുകയുള്ളുവെന്ന് പ്രതിഭാഗം വ്യക്തമാക്കി. രാഹുലിന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.
രാവിലെ 11 മണിയോടെ വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ കോടതിയിൽ ഹാജരാക്കും.
കാനഡയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ 31കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
2024 ഏപ്രിൽ 8ന് തിരുവല്ലയിലെ ഒരു ഹോട്ടലിൽ വച്ചാണ് പീഡനം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ട്. മുൻപ് രണ്ട് പീഡനക്കേസുകളിൽ കസ്റ്റഡിയിൽപ്പെടാതെ നിയമത്തിന്റെ പഴുതുകളിലൂടെ ഒഴിവായ രാഹുലിന് മൂന്നാം ബലാത്സംഗ കേസിലാണ് തിരിച്ചടി ലഭിച്ചത്.
English Summary:
Pathanamthitta UDF panchayat member Sreenadevi Kunjamma publicly supported Palakkad MLA Rahul Mankootathil, who is in remand in a third rape case, raising controversial remarks questioning the complaints.
udf-panchayat-member-supports-rahul-mankootathil-rape-case
Rahul Mankootathil, Rape Case, UDF, Pathanamthitta News, Kerala Politics, Police Custody, Court News









