തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു.
സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ നടപടികളിലേക്ക് കോൺഗ്രസ് ഔദ്യോഗികമായി കടന്നു.
ഇതിന്റെ ഭാഗമായി എഐസിസി നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് തലസ്ഥാനത്തെത്തും.
സ്ക്രീനിംഗ് കമ്മിറ്റി: മധുസൂദൻ മിസ്ത്രിയുടെ വരവും മൂന്ന് ദിവസത്തെ നിർണ്ണായക സിറ്റിങ്ങും
വൈകീട്ടോടെ തിരുവനന്തപുരത്തെത്തുന്ന മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീളുന്ന വിശദമായ സിറ്റിങ്ങുകളാണ് തലസ്ഥാനത്ത് നടക്കുക.
പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥി നിർണയത്തിനുള്ള പ്രാഥമിക ചർച്ചകൾക്കാണ് ഈ സന്ദർശനം വഴിതുറക്കുന്നത്.
സാധാരണ ഗതിയിൽ ഇത്തരം ചർച്ചകളിൽ എംപിമാരും എംഎൽഎമാരും പങ്കെടുക്കാറുണ്ടെങ്കിലും,
ഇത്തവണ അവരെ ആരെയും ഇതുവരെ ചർച്ചകൾക്കായി ക്ഷണിച്ചിട്ടില്ല എന്നത് പാർട്ടി വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഹൈക്കമാൻഡ് നിലപാട് കടുപ്പം: ഗ്രൂപ്പ് വീതംവെപ്പുകൾക്ക് ഇക്കുറി പൂട്ടുവീഴും
ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എഐസിസി കർശന നിർദേശം നൽകിക്കഴിഞ്ഞു.
‘വിജയസാധ്യത‘ മാത്രമാണ് ഏക മാനദണ്ഡം. ഓരോ മണ്ഡലത്തിലും ജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക വീതം തയ്യാറാക്കാനാണ് എഐസിസി നിർദേശിച്ചിരിക്കുന്നത്.
ഇതിൽ നിന്നും പ്രാദേശിക ഘടകങ്ങളുടെയും സർവ്വേകളുടെയും അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് നേരിട്ടാകും അന്തിമ സ്ഥാനാർത്ഥിയെ തീരുമാനിക്കുക.
പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയ്ക്ക് പിന്നാലെ ആദ്യഘട്ട പട്ടിക പുറത്തേക്ക്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള യാത്ര സമാപിക്കുന്നതോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
മുൻകൂട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുൻതൂക്കം നേടുക എന്ന തന്ത്രമാണ് പാർട്ടി ഇക്കുറി പയറ്റുന്നത്.
കര്‍ക്കശമായ മാനദണ്ഡങ്ങൾ പിന്തുടരുന്ന മിസ്ത്രിയുടെ വരവോടെ പല സിറ്റിംഗ് സീറ്റുകളിലും അഴിച്ചുപണി ഉണ്ടായേക്കുമെന്ന ആശങ്കയും ചില നേതാക്കൾക്കുണ്ട്.
English Summary:
The Congress party has officially launched its candidate selection process for the 2026 Kerala Assembly elections. AICC Screening Committee Chairman Madhusudan Mistry is arriving in Thiruvananthapuram for a three-day session to shortlist candidates. The High Command has strictly enforced a “winnability only” policy, rejecting traditional group-based seat sharing.









