ദൃശ്യ കൊലക്കേസിലെ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും ചാടിപ്പോയി
കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ മുഖ്യപ്രതി വിനീഷ് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം.
ഇത് രണ്ടാം തവണയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുന്നത്. രണ്ടാഴ്ച മുൻപാണ് വിനീഷിനെ വീണ്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിവരെ പ്രതി മുറിയിലുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കേന്ദ്രത്തിൽ ഓരോ മണിക്കൂറിലും പതിവായി പരിശോധന നടത്താറുണ്ട്.
എന്നാൽ രാത്രി 11 മണിയോടെ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് വിനീഷ് മുറിയിൽ ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന്റെ ചുമർ തുരന്ന നിലയിൽ കണ്ടെത്തുകയും പ്രതി രക്ഷപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തത്.
ഉടൻ തന്നെ പോലീസ് അധികൃതരെ വിവരം അറിയിക്കുകയും, തുടർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു. നിലവിൽ ആശുപത്രി പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലുമായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് സാങ്കേതിക സഹായങ്ങൾ ഉപയോഗിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഏത് ദിശയിലേക്കാണ് കടന്നതെന്നതടക്കം വ്യക്തമായ വിവരങ്ങൾ ലഭ്യമാകാൻ ശ്രമം തുടരുകയാണ്.
2021-ലാണ് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ദൃശ്യയോടുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ട ശേഷം വീട്ടിൽ അതിക്രമിച്ചുകയറിയ വിനീഷ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനും ആശങ്കക്കും ഇടയാക്കിയിരുന്നു.
കേസിൽ റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 2022-ൽ ആദ്യമായി വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ആ സമയത്തും പ്രതി കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. ഇതിനിടയിൽ കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവുമുണ്ടായിരുന്നു.
കഴിഞ്ഞ പത്താം തീയതിയാണ് വിചാരണത്തടവുകാരനായ വിനീഷിനെ വീണ്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.









