ആലപ്പുഴ: ആലപ്പുഴയും കോട്ടയവും പക്ഷിപ്പനിയുടെ പിടിയിലായതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത.
ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കാൻ (Culling) ഭരണകൂടം തീരുമാനിച്ചു.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കാത്തിരുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ് ഈ പ്രഖ്യാപനം.
19,881 പക്ഷികളെ കൊന്നൊടുക്കും
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 19,881 വളർത്തുപക്ഷികളെയാണ് അടിയന്തരമായി കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഈ നിർണായക തീരുമാനമെടുത്തത്. ഇതിനായി പ്രത്യേക ദ്രുതകർമ സേനയെ (RRT) സജ്ജമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചത് ഈ പഞ്ചായത്തുകളിൽ
ആലപ്പുഴയിലെ താഴെ പറയുന്ന പഞ്ചായത്തുകളിലാണ് നിലവിൽ പക്ഷിപ്പനി ബാധ കണ്ടെത്തിയിരിക്കുന്നത്
തകഴി, പുന്നപ്ര സൗത്ത്,കാർത്തികപ്പള്ളി, കരുവാറ്റ,നെടുമുടി, പുറക്കാട്,ചെറുതന, അമ്പലപ്പുഴ സൗത്ത്
ഭോപ്പാലിലെ പരിശോധനയിൽ സ്ഥിരീകരണം
ആലപ്പുഴയിൽ കോഴികളിലും താറാവുകളിലുമാണ് രോഗം കണ്ടെത്തിയത്.
കോട്ടയത്ത് കാടകൾക്കും കോഴികൾക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭോപ്പാലിലെ ലാബിൽ അയച്ച സാമ്പിളുകളുടെ ഫലം പോസിറ്റീവ് ആയതിനെത്തുടർന്നാണ് ദ്രുതഗതിയിലുള്ള പ്രതിരോധ നടപടികളിലേക്ക് സർക്കാർ കടന്നത്.
മനുഷ്യരിലേക്ക് പകരാൻ സാധ്യത; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
രോഗബാധയുള്ള പക്ഷികളുമായി സമ്പർക്കം പുലർത്തുന്നവർ, കർഷകർ, പക്ഷികളെ കൈകാര്യം ചെയ്യുന്നവർ എന്നിവർ
നിർബന്ധമായും പിപിഇ കിറ്റോ മാസ്കോ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ശ്വാസതടസ്സമോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദ്ദേശമുണ്ട്.
കർഷകർക്ക് കനത്ത ആഘാതം; കൈവിട്ട് ക്രിസ്മസ് വിപണി
ക്രിസ്മസ് – പുതുവത്സര വിപണി മുന്നിൽക്കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ച കർഷകർക്ക് പക്ഷിപ്പനി വലിയ തിരിച്ചടിയായിരിക്കുകയാണ്.
താറാവുകൾ കൂട്ടത്തോടെ ചത്തു തുടങ്ങിയത് കർഷകരുടെ സാമ്പത്തിക പ്രതീക്ഷകളെ പാടേ തകർത്തു.
രോഗവ്യാപനം തടയാൻ പക്ഷികളെ കൊന്നൊടുക്കുന്നതോടെയുണ്ടാകുന്ന നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം സർക്കാർ വേഗത്തിൽ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
English Summary
Following the confirmation of bird flu (Avian Influenza) in Alappuzha and Kottayam districts, the authorities have decided to cull 19,881 domestic birds within a one-kilometer radius of the infected zones. The decision was made in an emergency meeting after samples tested positive at the Bhopal lab.









