പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ നടന്ന ഹൃദയഭേദകമായ കൂട്ടമരണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് പാലിൽ വിഷം നൽകിയ ശേഷമാണ് അച്ഛനും മുത്തശ്ശിയും തൂങ്ങി മരിച്ചതെന്ന പ്രാഥമിക നിഗമനത്തിലെത്തി പൊലീസ്.
രാമന്തളി വടക്കുമ്പാട് റോഡിന് സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കലാധരനും ഉഷയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടികൾ നിലത്ത് മരിച്ചുകിടക്കുകയായിരുന്നു. മുറിയിലെ മേശയിൽ നിന്നു കീടനാശിനിയുടെ കുപ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പാലിൽ കീടനാശിനി കലർത്തിയാണ് കുട്ടികൾക്ക് നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം.
കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ കലാധരന്റെ ഭാര്യയുടെ നിരന്തര സമ്മർദമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
കോടതി ഉത്തരവ് പ്രകാരം കുട്ടികളെ വിട്ടുകിട്ടാൻ ഭാര്യ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നുവെന്നും നിരവധി തവണ പൊലീസിൽ പരാതി നൽകി കുടുംബത്തെ ബുദ്ധിമുട്ടിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കുട്ടികൾ അച്ഛന്റെ കൂടെ താമസിക്കാനായിരുന്നു താല്പര്യമെന്നും, അമ്മയുടെ വീട്ടിലേക്കു വിട്ടയച്ചപ്പോഴും കുട്ടികൾ കലാധരന്റെ അടുത്തേക്ക് തിരികെ എത്തിയിരുന്നുവെന്നും ബന്ധുവായ ബാലു പറഞ്ഞു.
എന്നാൽ വീണ്ടും പൊലീസ് വഴി സമ്മർദം ചെലുത്തിയതോടെയാണ് കലാധരൻ ഈ കടുത്ത തീരുമാനത്തിലേക്കു നീങ്ങിയതെന്നാണ് ആരോപണം.
ഇന്നലെ രാത്രി ഒൻപത് മണിയോടെ ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടു. വീടിനു മുന്നിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
ഇത് പൊലീസിന് കൈമാറിയ ശേഷം പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രാമന്തളി വടക്കുമ്പാട്ടെ ഈ ദുരന്തം നാടിനെ നടുക്കിയിരിക്കുകയാണ്. നാട്ടിൽ അറിയപ്പെടുന്ന പാചകക്കാരനും കേറ്ററിങ് സർവീസ് നടത്തുന്നയാളുമായിരുന്നു കലാധരൻ.
വിശ്വാസത്തോടെ പാചകം ഏൽപ്പിച്ചിരുന്ന കലാധരന്റെ മരണം നാട്ടുകാർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. കലാധരനും ഭാര്യയും തമ്മിൽ ദീർഘകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ ഓട്ടോ ഡ്രൈവറും അറിയപ്പെടുന്ന നാടക നടനുമാണ്. സാമ്പത്തികമായി കുടുംബത്തിന് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.
മുമ്പ് ഉണ്ണികൃഷ്ണനും ഉഷയ്ക്കുമെതിരെ ഗാർഹിക പീഡനത്തിന് യുവതി പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പുണ്ടായി. പിന്നീട് വീണ്ടും പരാതികൾ ഉയർന്നതോടെയാണ് കുട്ടികളെയും കൂട്ടി യുവതി സ്വന്തം വീട്ടിലേക്കു മാറിയത്.
കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കിയ കലാധരൻ കുട്ടികളെ തിരികെ കൊണ്ടുവന്നു. പിന്നീട് കുട്ടികളുടെ കസ്റ്റഡി ലഭിക്കാൻ യുവതി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു.
ഈ വിധി നടപ്പാക്കാൻ പൊലീസ് നിരന്തരം ഇടപെട്ടതിന് പിന്നാലെയാണ് ഈ ദുരന്തം സംഭവിച്ചത്.
English Summary
In a tragic incident at Ramanthali in Payyannur, Kannur, police suspect that two young children were poisoned by mixing pesticide in milk before their father and grandmother died by suicide. The incident reportedly followed prolonged family disputes and legal pressure to hand over the children to their mother. The deaths of four family members have shocked the local community, and police are continuing their investigation.
payyannur-ramanthali-family-suicide-children-poisoned
payyannur, ramanthali, kannur, family tragedy, suicide, children death, domestic dispute, kerala news









