108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നേഴ്സ് മരിച്ചു
നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (39) ൻ്റെ വേർപാടിൽ നാടാകെ വിതുമ്പി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിലാണ് ആംബുലൻസിൽ മെയിൽ നേഴ്സായ ജിതിൻ മരിച്ചത്.
മരണവാർത്തയറിഞ്ഞതു മുതൽ നാടുമുഴുവൻ ജിതിൻ്റെ വീട്ടിലേക്കെത്തി. ജിതിൻ്റെ പിതാവ് കാണക്കാലിൽ ജോർജ് 38 വർഷങ്ങൾക്ക് മുമ്പ് നേര്യമംഗലത്ത് വച്ച് ചരക്കു വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്.
ഭർത്താവിൻ്റെ മരണശേഷം ജിതിൻ്റെ അമ്മ ഗ്രേസി മകന് വേണ്ടി ജീവിതം മാറ്റിവെക്കുകയായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ജിതിൻ്റെ വിദ്യഭ്യാസം ഗ്രേസി പൂർത്തിയാക്കിയത്.
മരിയാപുരം മുൻ പഞ്ചായത്ത് അംഗമായ ഗ്രേസി (ഇപ്പോൾ സിഡിഎസ് ചെയർപേഴ്സൺ) മകൻറെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായി വീണു. തുടർന്ന് നാട്ടുകാർ ചേർന്ന് ഗ്രേസിയെ ആശുപത്രിയിലാക്കി.
നഴ്സിംഗ് പഠനത്തിനുശേഷം കരാർ അടിസ്ഥാനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ജിതിൻ.ഇവിടെ നിന്നാണ് 108 ആംബുലൻസിൽ നെടുങ്കണ്ടത്തേക്കും തുടർന്ന് കോട്ടയത്തേക്കും പോയത്.
വെള്ളിയാഴ്ച ജോലിക്ക് കയറേണ്ട നഴ്സിന് അസൗകര്യം ഉണ്ടായതിനെ തുടർന്ന് പകരം ജോലിക്കു കയറിയതാണ് ജിതിൻ. അടിമാലിയിൽ നിന്നും രോഗിയെയും കൊണ്ട് ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിച്ചു.
തുടർന്ന് രോഗിയെയും കൊണ്ട് കോട്ടയത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഭാര്യ : ആൻസ് (ലക്ചറർ എസ് എൻ കോളേജ് കണ്ണൂർ) കുറുപ്പംപടി കാഞ്ഞിരക്കൊമ്പിൽ കുടുംബാംഗമാണ്. ഏകമകൾ : ജോവാൻ ( ഒന്നാം ക്ലാസ് വിദ്യാർഥി)









