ലൈംഗികാതിക്രമം നടത്തിയെന്ന് ഗവേഷക വിദ്യാർത്ഥി; റാപ്പർ വേടനെതിരെ വീണ്ടും കേസ്
കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ റാപ്പർ വേടനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിക്കു പിന്നാലെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്.
2020 ഡിസംബർ 20നുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് ഗവേഷക വിദ്യാർത്ഥി വേടനെതിരെ പരാതി നല്‍കിയത്. തന്റെ ഗവേഷണവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചെന്നും തുടർന്ന് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
ഐപിസി 294, 354, 354 എ(1) തുടങ്ങി ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തേ 2 യുവതികൾ വേടനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. അതിലൊരു പരാതിയിലാണ് ഇപ്പോൾ പാലാരിവട്ടം പൊലീസ് കേസെടുത്തത്.
അതിനിടെ, വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവഡോക്ടറുടെ പരാതിയിൽ വേടനെതിരെ എടുത്ത കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റി. ബുധനാഴ്ച വിധി പറയാമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
പ്രതിക്കെതിരെ പുതിയൊരു കേസു കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ടന്ന് ഇന്ന് വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ മറുപടി നൽകാൻ സമയം നൽകണമെന്ന് വേടന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
Summary: Police have registered another case against rapper Vedan following a research student’s complaint of sexual assault. The case was filed by Ernakulam Central Police after the victim approached the Chief Minister and DGP.









