കണ്ണിൽ ചോരയില്ലാത്ത ക്രൂരത; തൃശൂരില്‍ നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച് യുവാവ്
തൃശൂര്‍: സ്‌കൂട്ടറിന് പിന്നില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ കൊടുംക്രൂരത. തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ വൈകീട്ടാണ് സംഭവം നടന്നത്. നാട്ടുകാര്‍ ഇടപെട്ട് നായയെ രക്ഷിക്കുകയായിരുന്നു.
നാട്ടുകാരെ കണ്ടതോടെ കെട്ടിവലിച്ച യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വല്ലച്ചിറ ഭാഗത്തുനിന്നും സ്‌കൂട്ടറിന്റെ പിറകില്‍ കെട്ടിയ നിലയില്‍ നായയെ വലിച്ചു കൊണ്ടുവരികയായിരുന്ന യുവാവിനെ തൈക്കാട്ടുശ്ശേരി സെന്ററില്‍ വെച്ചാണ് ഒരു കൂട്ടം യുവാക്കള്‍ തടഞ്ഞു നിർത്തിയത്.
തുടർന്ന് ചോദ്യം ചെയ്യലിനിടയില്‍ വണ്ടി ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മൃഗസ്‌നേഹിയായ ബിജു കപ്പറത്തിന്റെ നേതൃത്വത്തില്‍ പോസ് പ്രവര്‍ത്തകരെത്തി നായയെ മണ്ണുത്തിയിലെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
നായയുടെ മേലാസകലം ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. ഒല്ലൂര്‍ എസ് ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി യുവാവിന്റെ വണ്ടി കസ്റ്റഡിയില്‍ എടുത്തു. ഒളിവില്‍ പോയ യുവാവ് തൈക്കാട്ടുശ്ശേരി സ്വദേശിയാണെന്ന് നാട്ടുകള്‍ പറയുന്നു.
ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ട നിലയിൽ
പട്‌ന: ട്രെയിനിനുള്ളില്‍ സീറ്റില്‍ നായയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബീഹാറിലാണ് സംഭവം. റക്‌സോലില്‍ നിന്ന് സമസ്തിപുരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 55578 നമ്പര്‍ പാസഞ്ചര്‍ ട്രെയിനിലാണ് നായയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
യാത്രക്കാർക്കു നേരെ നായ കുരച്ചു ചാടിയതോടെ ട്രെയിനിൽ ബഹളമായി. ഇതേ തുടർന്ന് രാവിലെ 6.50-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഒരുമണിക്കൂറിലധികം നേരം വൈകിയാണ് പുറപ്പെട്ടത്.
വളര്‍ത്തുനായയാണ് ഇതെന്നും ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയതാകാമെന്നുമാണ് കരുതുന്നത്. യാത്രക്കാര്‍ കോച്ചിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതോടെ നായ കുരയ്ക്കുകയും അവര്‍ക്കു നേരെ ചാടാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതോടെ നായയെ സീറ്റില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ട യാത്രക്കാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരെത്തി നായയെ മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഇതൊന്നും ഫലം കാണാത്തതിനാൽ നായയുള്ള കോച്ചില്‍ യാത്രക്കാരെ കയറ്റാതെ ട്രെയിന്‍ യാത്ര ആരംഭിച്ചു.
നായയെ കെട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Summary: In Thrissur’s Thaikkattussery, a youth showed extreme cruelty by dragging a dog tied behind his scooter. Locals intervened and rescued the dog. On seeing the crowd, the youth abandoned his bike and fled the spot.









