യാത്രക്കാരന് വിലക്കേർപ്പെടുത്തി ഇൻഡിഗോ
മുംബൈ: വിമാനത്തിൽ സഹയാത്രികനെ മര്‍ദിച്ച സംഭവത്തിൽ യാത്രക്കാരന് വിലക്കേർപ്പെടുത്തി ഇൻഡിഗോ. മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. അസം സ്വദേശിയായ ഹുസൈൻ അഹമ്മദ് മജുംദാറിനെ മർദിച്ച ഹഫിജുല്‍ റഹ്മാന് ആണ് വിലക്കേർപ്പെടുത്തിയത്.
പാനിക് അറ്റാക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലൈറ്റ് അറ്റൻഡന്റുകൾ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ സഹയാത്രികനായ ഹഫിജുല്‍ റഹ്മാന്‍, ഹുസൈൻ അഹമ്മദ് മജുംദാറിനെ അടിക്കുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവം വലിയ പ്രതിഷേധത്തിന് ആണ് ഇടയാക്കിയത്. ഇതിന് പിന്നാലെ മര്‍ദിച്ച യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കിക്കൊണ്ട് ഇന്‍ഡിഗോ പ്രസ്താവന ഇറക്കുകയായിരുന്നു.
‘തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിമാനത്തിലുള്ള എല്ലാവരും ആദരം ആര്‍ഹിക്കുന്നവരാണെന്നും അവര്‍ സുരക്ഷിതമായിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും’- ഇൻഡിഗോ വ്യക്തമാക്കി.
മുംബൈയിൽ നിന്ന് വിമാനം പുറപ്പെടാൻ തയാറെടുക്കുന്നതിനിടെ പരിഭ്രാന്തനായ ഹുസൈൻ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റിൽ നിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. തുടർന്ന് തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോഴാണ് ഹഫിജുല്‍ റഹ്മാന്‍, ഹുസൈനെ മർദിച്ചത്.
അവൻ കാരണമാണ് ഞങ്ങൾ പ്രശ്നം നേരിടുന്നത് എന്നായിരുന്നു മർദിച്ച വ്യക്തി പറഞ്ഞത്. അതേസമയം മര്‍ദനത്തിന് ഇരയായ ഹുസൈനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ നിന്ന് അസമിലെ സില്‍ച്ചറിലേക്ക് അടുത്ത വിമാനത്തില്‍ എത്തേണ്ടിയിരുന്ന ഇയാള്‍ ഇതുവരെ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഇദ്ദേഹത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
‘വിമാനം ഞാൻ ബോംബിട്ട് തകർക്കും’; ഭീഷണി മുഴക്കി യാത്രക്കാരൻ
ലണ്ടൻ: വിമാനം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടികൂടി. ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ നിന്നു ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലാണ് സംഭവം.
‘വിമാനം ഞാൻ ബോംബിടും’ എന്ന് യാത്രക്കാരൻ വിളിച്ചുപറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’ എന്നും യാത്രക്കാരൻ ഉറക്കെ വിളിച്ചു പറയുന്നതും വിഡിയോയിലുണ്ട്.
കൂടാതെ ഒരു യാത്രക്കാരൻ അയാളെ കീഴ്പ്പെടുത്തുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഗ്ലാസ്‌ഗോയിൽ വിമാനം ഇറങ്ങിയപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ചെറുവിമാനം റോഡിൽ തകർന്ന് വീണു
റോം: സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. നോര്‍ത്തേണ്‍ ഇറ്റലിയിലെ ബ്രെസ്‌സിയ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വിമാനം ഹൈവേയിൽ തകർന്നു വീഴുകയായിരുന്നു.
മിലാനില്‍ നിന്നുള്ള അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റവാഗ്‌ലിയ (75), അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മരിയ ദെ സ്‌റ്റെഫാനോ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭാരം കുറഞ്ഞ ഫ്രെച്ച ആര്‍ജി ഇറ്റാലിയന്‍ വിമാനമാണ് അപകടത്തില്‍പെട്ടത് എന്നാണ് വിവരം. എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ വേണ്ടിയാവാം സെര്‍ജിയോ ഹൈവേയ്ക്ക് മുകളില്‍ എത്തിയത് എന്ന് പോലീസ് പറഞ്ഞു.
Summary: IndiGo has imposed a travel ban on Hafijul Rahman for assaulting a co-passenger aboard a Mumbai–Kolkata flight. The victim, identified as Hussain Ahmed Majumdar from Assam, was attacked during the journey.