നെപ്റ്റോൺ സോഫ്ട്വെയർ വഴി വമ്പൻ തട്ടിപ്പ്; വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ 1000 കോടിയുടെ അനധികൃത കച്ചവടം
കൊച്ചി: സംസ്ഥാനത്തൊട്ടാകെയുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകംടാക്സ് റെയ്ഡ്. കണ്ടെത്തിയത് നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പ്. സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടങ്ങളിൽ നിന്നും രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ അനധികൃത കച്ചവടം നടത്തിയതായാണ് കണ്ടെത്തൽ. നെപ്റ്റോൺ എന്ന സോഫ്ട് വെയർ ഉപയോഗിച്ചാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൃത്യമായി ബില്ല് ലഭിക്കുമെങ്കിലും സെർവറിൽ ഇത് രേഖപ്പെടുത്തില്ല. ഇതുവഴി ആദായനികുതി വെട്ടിപ്പാണ് സ്ഥാപനങ്ങൾ നടത്തിയിരിക്കുന്നത്.
ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കോഴിക്കോട് യൂണിറ്റിൻറെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നെപ്റ്റോൺ സോഫ്ട് വെയർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട അന്വേഷണം നടക്കുന്നത് ഇൻകംടാക്സ് വിഭാഗം അറിയിച്ചു. 2019 മുതൽ 2025 വരെയുളള കാലഘട്ടത്തിലെ വ്യാപാര ഇടപാടുകളിലാണ് അന്വേഷണമെന്നും അവർ വ്യക്തമാക്കി.
സിപിഎമ്മിന് വൻ തിരിച്ചടി: തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം
സിപിഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടിൽ നാലുകോടി 80 ലക്ഷം രൂപയാണ് ഉള്ളത്. ഒരു കോടി രൂപ ഈ അക്കൗണ്ടിൽ നിന്നും ഈ മാസം പിൻവലിച്ചിരുന്നു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിൻറെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിവരങ്ങൾ മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. അക്കൗണ്ട് മറച്ചുവച്ചതാണെന്നാണ് ആദായ നികുതി വകുപ്പിൻറെ വാദം. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷനടക്കം നൽകിയ രേഖകളിൽ അക്കൗണ്ടിൻറെ വിവരം നൽകിയിട്ടുണ്ടെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; നടപടി തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ
തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പാർട്ടി ട്രഷററുടെ വെളിപ്പെടുത്തൽ. അജയ് മാക്കനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കാതെ മടക്കി അയക്കുന്നു എന്നും യൂത്ത് കോൺഗ്രസിന്റെ അടക്കമുള്ള അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിൽ ഉള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കവേ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് ഇത്തരത്തിൽ മരവിപ്പിച്ചിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നും അജയ് മാക്കൻ പറഞ്ഞു. യൂത്ത് കോൺഗ്രസിൻറെ മെമ്പർഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നു പാർട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കൻ അറിയിച്ചു.ഇന്ത്യയിൽ ഒറ്റ പാർട്ടിക്ക് മാത്രമാണോ പ്രവർത്തിക്കാൻ അനുവാദമുള്ളതെന്നും അജയ് മാക്കൻ ചോദിച്ചു.
English Summary:
Income Tax raids across 10 textile hubs in Kerala reveal an unaccounted ₹1000 crore turnover scam using Nepton software. Massive tax evasion unearthed.









