വീണ്ടും മഴ, വരുന്ന 3 ദിവസം കൂടുതൽ ശക്തമാകാൻ സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 ദിവസങ്ങളിലായി കേരളത്തിൽ ഇടിയോടുകൂടിയ പെരുമഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് (തിങ്കളാഴ്ച) നിലവിൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അടുത്ത 3 മണിക്കൂറിനുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ഒൻപത് ജില്ലകളിൽ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ദിവസങ്ങളിലെ മുന്നറിയിപ്പ്:
നാളെ (ചൊവ്വ): ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ
മറ്റന്നാൾ (ബുധൻ): പത്തനംതിട്ട, കോട്ടയം, ഇടുക്കി
നാലാം തീയതി (വ്യാഴം): ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. അതിനാൽ മഞ്ഞ അലർട്ട് നിലനിൽക്കും.
കാറ്റ് ചുഴലിക്കാറ്റ് സാധ്യത
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിലായി മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലുമുള്ള കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ.
ജാഗ്രതാ നിർദേശങ്ങൾ:
കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ കീഴിൽ നിൽക്കരുത്, അതുപോലെ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
മരങ്ങൾ കടുത്ത കാറ്റിൽ അടിയന്തരമായി വീഴാൻ സാധ്യതയുള്ളതിനാൽ സുരക്ഷ അത്യാവശ്യമാണ്.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ തകരാൻ സാധ്യതയുള്ളവയാണ്. കാറ്റില്ലാത്ത സമയത്തുതന്നെ ഇവ ബലപ്പെടുത്തുകയോ അഴിച്ചു മാറ്റുകയോ ചെയ്യണം.
ഓല മേഞ്ഞതോ, ഷീറ്റ് അടുക്കിയതോ, ഉറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പു ലഭിച്ചാൽ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറേണ്ടതാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞ ആളുകളെ അവശ്യഘട്ടങ്ങളിൽ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും ചേർന്ന് നടപടികൾ സ്വീകരിക്കണം.
വീട്ടുവളപ്പിലുള്ള മരങ്ങളിലെ അപകടം സൃഷ്ടിക്കാവുന്ന ചില്ലകൾ വെട്ടിയൊതുക്കുക. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കാണുന്നുവെങ്കിൽ ഉടൻ തദ്ദേശ സ്ഥാപനത്തെ അറിയിക്കുക.
ചുമരിൽ ചാരി വച്ചിരിക്കുന്ന കോണികൾ, കാറ്റിൽ വീഴാനിടയുള്ള മറ്റ് വസ്തുക്കൾ എന്നിവ കയറുകൾ ഉപയോഗിച്ച് ഉറപ്പിച്ചു കെട്ടണം.
കാറ്റ് വീശിത്തുടങ്ങിയാൽ വാതിലുകളും ജനലുകളും അടച്ചിടണം. ഇവയുടെ സമീപത്ത് നിന്ന് അകലം പാലിക്കുക. ടെറസിൽ നിന്ന് മാറി നിൽക്കുക
പെരുമഴയിൽ കുതിച്ചുയർന്ന് പച്ചക്കറി വില
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ കുതിച്ചു കയറ്റം. കാസർഗോഡ് ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.
ഒറ്റയടിക്ക് അഞ്ച് രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ൽ ആണ് നിൽക്കുന്നത്. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില 35-ലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം വരെ 20 രൂപയായിരുന്നു തക്കാളി വില.
ചേനവില 80-ൽ തുടരുമ്പോൾ ഒരു കിലോ കയ്പയുടെ വില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലേക്കും എത്തിയത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം മുരിങ്ങക്കായ, പച്ചക്കായ വിലയിൽ മാത്രമാണ് അൽപം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില ഇപ്പോഴും 50 രൂപയിൽ തുടരുകയാണ്.
കറിക്കായ വില 30-നും 40-നുമിടയിലാണ്. കിഴങ്ങുവർഗങ്ങളിൽ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയിൽ മാറ്റമില്ല.
അതേസമയം ജില്ലയിലേക്ക് പച്ചക്കറി എത്തുന്ന ദക്ഷിണ കർണാടകയിലെ പച്ചക്കറി പാടങ്ങളിൽ കനത്തമഴയിൽ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയതെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
നാടൻ പച്ചക്കറി വിപണിയിലെ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലയ്ക്കാത്ത മഴയിൽ ജില്ലയിലെ നാടൻ വെള്ളരി, കക്കിരി കൃഷികളും അവതാളത്തിലാണ്.
ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥയാണ് മഴക്കാല പച്ചക്കറി കൃഷിക്ക് അനിവാര്യം. എന്നാൽ ഇത്തവണ മഴ തുടങ്ങിയശേഷം ചെറിയ ഇടവേളയിൽപ്പോലും വെയിൽ ലഭിച്ചിരുന്നില്ല.
English summary:
After a brief break, heavy rain is likely to return to Kerala. IMD issues yellow alerts in several districts over the next 3 days.









