കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ ഗോവിന്ദച്ചാമിയെ താൻ കണ്ടെന്ന് വിനോജ് എന്ന യുവാവ് ആണ് വെളിപ്പെടുത്തിയത്. ഗോവിന്ദച്ചാമി ജയിൽ ചാടിയ വാർത്ത രാവിലെ അറിഞ്ഞിരുന്നു. ഓഫീസിലേക്ക് പുറപ്പെട്ട താൻ ഒമ്പതേകാലോടെയാണ് കണ്ണൂർ ഡിസിസി ഓഫീസിനു സമീപത്തുകൂടി പോയത്.
ആ സമയം ഒരാൾ പതിയെ നടന്നുപോകുന്നത് കണ്ടു. കറുത്ത പാന്റ്സും കള്ളിഷർട്ടുമായിരുന്നു വേഷം. തലയിൽ തുണിപൊതിഞ്ഞുപിടിച്ച പോലെ തോന്നി. കണ്ടപ്പോൾ സംശയം തോന്നിയതുകൊണ്ട് മറ്റൊരാളോട് കൂടി വിവരം പറഞ്ഞു. എങ്കിൽ നമുക്ക് നോക്കാമെന്ന് പറഞ്ഞ അദ്ദേഹത്തേയും കൂട്ടി ഇയാൾക്ക് പുറകേ പോയി. റോഡിന്റെ എതിർവശത്തു നിന്നും എടാ എടാ എന്ന് വിളിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല, പക്ഷേ നടത്തത്തിനു വേഗം കൂട്ടി, എടാ ഗോവിന്ദച്ചാമീ എന്ന് വിളിച്ചതോടെ തിരിഞ്ഞുനോക്കി പോക്കറ്റ് റോഡിലേക്ക് ഓടി അവിടെ കണ്ട മതിൽ ചാടിക്കടന്നു- വിനോജ് പറയുന്നു.
ജയിൽ ചാടിയ കുപ്രസിദ്ധ കുറ്റവാളിയായ ഗോവിന്ദച്ചാമിയെ രാവിലെ 9 മണിയോടെയാണ് ചില നാട്ടുകാർ കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യമായി ഇയാളെ കണ്ടത് ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു. “ഒരു കൈയില്ലായിരുന്നു, എന്നാൽ അത് ഒളിപ്പിച്ചിരുന്നത് വ്യക്തമായി കാണാമായിരുന്നു. വെള്ള ഷർട്ട് ധരിച്ചിരുന്നതായി തോന്നി,” എന്നും “ആളുകളെ കണ്ടതോടെ ഇയാൾ പെട്ടെന്ന് മതിൽ ചാടി ഓടിക്കളഞ്ഞു,” എന്നും നാട്ടുകാർ പറഞ്ഞു.
ഗോവിന്ദച്ചാമി ഓടിയ ദിശയിലുണ്ടായിരുന്ന പ്രദേശം കാഞ്ഞിര കാടുകൾക്കിടയും പ്രവർത്തനരഹിതമായ ഒരു ആശുപത്രിയുമടങ്ങുന്നതാണ്. ഈ പ്രദേശം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്ററോളം അകലെയാണ്. ഒരുപാട് കാടുകൾ നിറഞ്ഞ നിർമാണം നടക്കുന്ന വീടിന്റെ സമീപമാണ് ഇയാൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതെന്ന് അതോടെ മനസിലാക്കി.
തളാപ്പ് പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുന്നതിനിടെ ആണ് ഇയാളെ പോലീസ് പിടികൂടിയത്. ജയിൽ ചാടിയതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തളാപ്പ് പരിസരത്ത് മധ്യവയസ് പ്രായമുള്ള ഒരു കൈ ഇല്ലാത്ത വ്യക്തിയെ കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് പോലീസ് ഇവിടെ വ്യാപക തിരച്ചിൽ നടത്തിയത്. “ഗോവിന്ദച്ചാമി” എന്ന് വിളിച്ചപ്പോൾ അയാൾ ഓടിയതും സമീപത്തെ കാടുപിടിച്ചുള്ള ഭാഗത്തേക്ക് കടന്നതും ദൃക്സാക്ഷികൾ സ്ഥിരീകരിച്ചു.
തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുകയും ചെയ്തു. കണ്ണൂർ ഡിസിസി ഓഫീസിനടുത്തുള്ള വീട്ടിലേക്ക് ഗോവിന്ദച്ചാമി ഒളിച്ചെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടന്നത്. ഒടുവിൽ കിണറ്റിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടുകയായിരുന്നു.
ജയിൽ ചാടലിന്റെ വിശദാംശങ്ങൾ:
ക്രൈം രജിസ്റ്റർ ചെയ്ത സമയം: പുലർച്ചെ 1.15ന് ഗോവിന്ദച്ചാമി സെലിൽ നിന്ന് മുങ്ങി.
ചാടിയ വിധം: സെല്ലിന്റെ അഴികൾ മുറിച്ച ശേഷം അലക്കാൻ വെച്ച തുണികൾ കൂട്ടിക്കെട്ടി കയർപോലെ ഉണ്ടാക്കി.
മതിൽ കയറ്റം: ഫെൻസിംഗിനൊപ്പം തുണി ഉപയോഗിച്ച് മതിലിൽ കയറി പുറത്തിറങ്ങി.
പുറത്തുനിന്ന് സഹായം ലഭിച്ചിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.
പൊലീസ് അന്വേഷണം
ജയിലിൽ രാവിലെ സെൽ പരിശോധിക്കുമ്പോഴാണ് ഇയാൾ ഇല്ലെന്ന് മനസ്സിലായത്. പെട്ടെന്ന് ജയിലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതിക്ക് നേരത്തെ തന്നെ പുറത്തിറങ്ങാനായിരുന്നു. രാവിലെ 7 മണിയോടെയാണ് പോലീസിന് ഔദ്യോഗികമായി വിവരം നൽകിയത്.
കേസ് പശ്ചാത്തലം
2011 ഫെബ്രുവരിയിൽ തൃശൂർ നിലമ്പൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പീഡിപ്പിക്കുകയും, പിന്നീട് യുവതി മരിക്കുകയും ചെയ്ത കേസിൽ ഗോവിന്ദച്ചാമി പ്രതിയായിരുന്നു. തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ആദ്യം വധശിക്ഷ വിധിച്ചെങ്കിലും 2016ൽ സുപ്രീം കോടതി ആ ശിക്ഷ റദ്ദാക്കി, ജീവപര്യന്തം തടവായി മാറ്റി.
മാനസിക വിഭ്രാന്തിയുണ്ടെന്ന് വാദിച്ച് ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ച ഇയാൾക്കെതിരെ തമിഴ്നാട്ടിലെ പൊലീസ് റെക്കോർഡിലും നിരവധി മോഷണ കേസുകളുണ്ട്. “ചാർളി തോമസ്” എന്ന വ്യത്യസ്ത പേരിലും ഇയാൾ കേസുകൾ നേരിട്ടിട്ടുണ്ട്.
സുരക്ഷാ വീഴ്ച?
കണ്ണൂർ സെൻട്രൽ ജയിൽ പോലെ അതീവ സുരക്ഷയുള്ള സ്ഥാപനത്തിൽ നിന്നും ഇങ്ങനെയൊരു കുറ്റവാളി ഒളിച്ചോടിയെന്നത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയായി പൊലീസ് കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ഇതോടെ സംസ്ഥാനത്ത് ജയിൽ സുരക്ഷയും, കീഴ്‌വഴക്കങ്ങളുമെല്ലാം വീണ്ടും ചർച്ചയാകുകയാണ്.
ഗോവിന്ദച്ചാമി പിടിയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ വെച്ച് ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് പുറത്തു വരുന്ന വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നിലവിൽ നൽകുന്നത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തളാപ്പ് ഭാഗത്ത് കണ്ണൂർ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. കള്ളി ഷർട്ടും പാൻസും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവർ പറഞ്ഞത്.
ഇയാളുടെ കൈയ്യിൽ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഇയാൾ മതിൽ ചാടി രക്ഷപ്പെട്ടെന്നാണ് ഇവർ പറഞ്ഞത്, ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂർ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിൻതുടർന്നിരുന്നു.
ഗോവിന്ദചാമി ജയിൽ ചാടി
കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി.
കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദ ചാമി ജയിൽ നിന്ന് രക്ഷപ്പെട്ടത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്.
ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. നേരത്തെ കേസിൽ ഇയാളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഗോവിന്ദ ചാമി രക്ഷപ്പെട്ട വിവരം ജയിൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ആണ് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ച് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി പെൺകുട്ടി ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങി.ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.
ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ENGLISH SUMMARY:
A youth named Vinoj has claimed that he saw Govindachamy, the convict in the Soumya murder case, who recently escaped from Kannur Central Jail. Vinoj stated that he came across the news about the jailbreak in the morning and later, around 9:15 AM, while on his way to the office, he passed by the area near the Kannur DCC office where he noticed a suspicious-looking man walking slowly.









