പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം പ്രധാനാധ്യാപികയെ സർക്കാർ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സ്‌കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും മന്ത്രി അറിയിച്ചു. അടുത്ത മൂന്നു ദിവസത്തിനകം സ്‌കൂൾ മറുപടി നൽകണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂൾ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും ആവശ്യമെങ്കിൽ സ്‌കൂൾ തന്നെ സർക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാൽ നോട്ടിസ് നൽകി പുതിയ മാനേജരെ നിയമിക്കാമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാൻ കഴിയും. ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാൾ വലുതല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകുന്ന കാര്യം സ്‌കൂൾ മാനേജ്മെന്റ് പരിഗണിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം.
മിഥുന്റെ മരണത്തിൽ വകുപ്പിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നഷ്ടപ്പെട്ടത് കേരളത്തിന്റെ ഒരു മകനെയാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടാണ് നടപടി സ്വീകരിക്കുക. സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നിർദേശങ്ങൾ വകുപ്പ് കൈമാറിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖേന വീടു നിർമിച്ചു നൽകും. സ്ഥലസൗകര്യം ഉൾപ്പെടെയുള്ളവ പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖേന വീട് നിർമിച്ചുകൊടുക്കുമെന്നാണ് അറിയിച്ചത്. മിഥുന്റെ അനിയന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഉൾപ്പെടെയുള്ള ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടിൽനിന്ന് മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്നുലക്ഷം രൂപ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽനിന്ന് കേരളത്തിൽ എത്തിയ ശേഷം സഹായവമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പരിശോധിക്കും.
കൊല്ലത്ത് സ്കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
കൊല്ലം: സ്കൂളിൽ വെച്ച് ഷോക്കേറ്റതിനെ തുടർന്ന് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്.സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് ലഭ്യമാകുന്ന വിവരം.
ഈ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു.ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനിൽ തട്ടിയതാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
In response to the electrocution death of eighth-grade student Mithun at Thevalakkara Boys High School, the Education Department has taken strict action. Education Minister V. Sivankutty stated that the school management has been instructed to suspend the headmistress. If the management fails to act, the government will proceed with her suspension.