യൂട്യൂബർ പിടിയിലായ കേസിൽ കൂടുതൽ വിവരങ്ങൾ
കൊച്ചി: എംഡിഎംഎയുമായി വനിതാ യൂട്യൂബറും സുഹൃത്തും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കോഴിക്കോട് സ്വദേശിനി റിൻസി, ഇവരുടെ സുഹൃത്ത് യാസർ അറഫാത്ത് എന്നിവരെയാണ് ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലച്ചുവട്ടിലെ ഫ്‌ളാറ്റിൽ നിന്നാണ് യുവതിയും സുഹൃത്തും പിടിയിലായത്.
22 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പോലീസ് പറയുന്ന വിവരമനുസരിച്ച് ഇരുവരും ചേർന്നാണ് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്.
നാളുകൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇവർ പിടിയിലായത്. കൊച്ചിയിലെ സിനിമ ലൊക്കേഷനുകളിലേക്ക് കൊക്കെയിനും എം.ഡി.എം.എയും എത്തിച്ചിരുന്നത് ഇവരായിരുന്നു.
അടുത്തിടെ രാസ ലഹരിയുമായി വയനാട്ടിൽ പിടിയിലായ യുവാവാണ് ഇവരെ കുറിച്ചുള്ള സൂചനകൾ നൽകിയത്. അറാഫത്ത് എന്ന പേരു മാത്രമാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്.
പിന്നീട് നടത്തിയ അന്വേഷണമാണ് ഫ്ലാറ്റിൽ എത്തിച്ചത്. ഇരുവരും ദമ്പതികൾ ആണെന്നാണ് അയൽക്കാർ കരുതി ഇരുന്നത്. ഒരു ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസമെങ്കിലും ഇരുവർക്കും വേറെ കുടുംബങ്ങളുണ്ട്.
ഇവരുടെ ഫോണുകളിൽ നിന്നും ഇടപാടുകാരുടെ വിവരങ്ങൾ ലഭിച്ചെങ്കിലും
ആ വഴിക്ക് അന്വേഷണം പുരോഗമിക്കാൻ സാധ്യത കുറവാണ്.
ഇത്തരത്തിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത കേസുകളിൽ എല്ലാം തിരിച്ചടി നേരിട്ടിരുന്നു. ഇതേ തുടർന്നാണ് ഇടപാടുകാരെ തേടിയുള്ള അന്വേഷണം വേണ്ടെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിൻ പുരോഗമിക്കുന്നതിനിടെയാണ് ഒരു പ്രമുഖ യൂട്യൂബർ ലഹരി കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ മുറി സ്റ്റുഡിയോ പോലെ ആയിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്.
ലഹരി വേട്ടയുടെ ഭാഗമായി കേരള പൊലീസും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ഡി-ഹണ്ടും സംസ്ഥനത്തുടനീളം പുരോഗമിക്കുന്നുണ്ട്.
ദിവസേന നൂറ്കണക്കിന് സംഭവങ്ങളാണ് സംശയാസ്പദമായ സാഹചര്യത്തിൽ സംഘം പരിശോധന നടത്തുന്നത്. കൂടാതെ നിരവധിപേർ പ്രതിദിനം അറസ്റ്റിലാകുന്നുമുണ്ട്.
അതേസമയം നിലവിൽ സംസ്ഥാനത്ത് ഏറ്റവും അധികം ലഹരി കേസുകൾ പിടികൂടുന്നത് കൊച്ചിയിലാണ്. ബംഗളൂരു, മൈസൂർ, ഗോവ, മുംബയ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി വ്യാപകമായി എത്തുന്നുവെന്നാണ് മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അടുത്തിടെ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു.
ലഹരി ഇടപാട് സംഘങ്ങൾ സജീവമാണെന്ന് ഋഷിരാജ് സിംഗ്
കേരളത്തിൽ ലഹരി ഇടപാട് സംഘങ്ങൾ സജീവമാണെന്ന് ഋഷിരാജ് സിംഗ് പറയുന്നു. ലഹരി ഇടപാടുകളുടെ ഭാഗമാകുന്നവരിൽ ഏറെയും യുവാക്കളാണെന്നും ഒരിക്കൽ പിടിക്കപ്പെട്ടാലും ഇവർ ലഹരികച്ചവടം ഉപേക്ഷിക്കാറില്ലെന്നും ഋഷിരാജ് സിംഗ് പറയുന്നു.
ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണ് ലഹരികച്ചവടത്തിലേക്ക് തിരിഞ്ഞത് എന്നാണ് ഇക്കൂട്ടരുടെ ന്യായീകരണമെന്നും ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി.
ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം കേരളത്തിലെ ലഹരി കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
കേരളത്തിൽ ലഹരി ഉപയോഗം വ്യാപകമാണെങ്കിലും ലഹരി മാഫിയ എന്ന ഒരു സംഗതി ഇല്ലെന്നാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നത്.
മുംബയ്, ബംഗളൂരു, മൈസൂരു, ഗോവ തുടങ്ങിയ നാല് സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ പ്രധാനമായും എത്തുന്നത്.
സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത് കോടികളുടെ മയക്കുമരുന്ന് ഇടപാടാണ്. എന്നാൽ, പലപ്പോഴും പ്രധാന കണ്ണികൾ രക്ഷപ്പെടുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
റോഡ് മാർഗവും, ട്രെയിൻ മാർഗവും കടൽ മാർഗവും കേരളത്തിലേക്ക് ലഹരി മരുന്ന് വ്യാപകമായി എത്താറുണ്ട്. എന്നാൽ പലപ്പോഴും പിടിയിലാകുന്നത് ക്യാരിയർമാർ മാത്രമാണ്.
പ്രധാന കണ്ണികളെ പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് കഴിയാറില്ല. വിമാനം വഴിയും കേരളത്തിലേക്ക് ലഹരി എത്താറുണ്ട്.
എന്നാൽ കടത്ത് പിടികൂടുക അത്ര എളുപ്പമല്ലെന്നാണ് ഋഷിരാജ് സിംഗ് പറയുന്നത്. ഒരു ദിവസം 300 ട്രെയിനുകളാണ് കേരളത്തിലെത്തുകയോ കേരളത്തിലൂടെ കടന്നു പോകുകയോ ചെയ്യുന്നത്.
ഒരു ട്രെയിനിൽ മാത്രം 25 ഓളം ബോഗികളുണ്ട്. ആർപിഎഫ്, റെയിൽവേ പൊലീസ്, കേരള പൊലീസ് ഇവരൊക്കെ ചേർന്ന് ഇത്രയധികം യാത്രക്കാരുടെയും ലഗേജുകൾ പരിശോധിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല.
600 ലക്ഷ്വറി ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇതിലെല്ലാം ലഗേജുകൾ നിറച്ച് വരികയല്ലേ.
കോയമ്പത്തൂരിൽ നിന്നു കയറുന്ന ആളുകളുടെ പക്കൽ മയക്കുമരുന്ന് പാക്കറ്റുകൾ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലേക്ക് കൊടുത്തു വിട്ട സംഭവങ്ങൾ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ലക്ഷ്വറി ബസുകളിൽ ഒരുതവണ ലഹരി കടത്തുന്നതിന് രണ്ടായിരം രൂപയാണ് പ്രതിഫലമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
ഈ പണം ആദ്യമേതന്നെ നൽകുമത്രെ. ഇത്തരത്തിൽ ലഹരി പാക്കറ്റുകൾ കിട്ടിയാലുടൻ യാത്രക്കാർ അത് അവരുടെ ബാഗുകളിലേക്ക് മാറ്റുകയാണ് പതിവ്.
ഒരു ബസിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ തുറന്നു പരിശോധിക്കുക പ്രായോഗികമല്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഡാൻസാഫ് സംഘത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കറുത്ത കവറിൽ ഒളിപ്പിച്ചായിരുന്നു ഇവർ ലഹരി വസ്തുക്കൾ കടുത്താൻ ശ്രമിച്ചത്.
ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശമദ്യവുമടങ്ങുന്ന രണ്ടുകോടിയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. ഒമാനിൽ നിന്നാണ് ഇവർ ലഹരിവസ്തുക്കൾ ഇവിടേക്ക് എത്തിച്ചത്.
എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ നേരെപ്പോയത് കല്ലമ്പലത്തേക്കാണ്. ഇവർ സഞ്ചരിച്ച കാറിനു പുറകിലായി പിക്കപ്പ് വാനുമുണ്ടായിരുന്നു. പിന്തുടർന്നെത്തിയ പോലീസ് കല്ലമ്പലത്ത് വച്ച് വാഹനം തടയുകയായിരുന്നു. പിന്നീട് വാഹനം പരിശോധന നടത്തുകയുമായിരുന്നു.
ഇന്നോവ പരിശോധിച്ചില്ലെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല, എന്നാൽ തൊട്ടു പിന്നാലെ വന്ന പിക്കപ്പ് വാനിലായിരുന്നു ഈന്തപ്പഴ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും അതിനോടൊപ്പം മദ്യവും കണ്ടെടുത്തത് ലഹരി മാഫിയയ്ക്കിടയിൽ ‘ഡോൺ’ എന്ന വിളിപ്പേരുള്ള വ്യക്തിയാണ് പിടിയിലായ സഞ്ജു എന്ന് പോലീസ് പറഞ്ഞു.
നേരത്തെയും ലഹരി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. ദിവസങ്ങളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വളർത്തു നായ്ക്കളെ കാവലാക്കി സഞ്ജു ലഹരിക്കച്ചവടം നടത്തിയിരുന്നു. അന്വേഷിച്ചെത്തുന്ന പോലീസുകാരെ പട്ടികളെ അഴിച്ചുവിട്ട് ഭയപ്പെടുത്തുന്ന പതിവും ഇയാൾക്ക് ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
എന്നാൽ പിടികൂടിയ ലഹരി വസ്തുക്കൾ തന്റേതല്ലെന്നാണ് ഇപ്പോഴും സഞ്ജു വാദിക്കുന്നത്. എന്നാൽ അത് സഞ്ജുവിന്റേതാണെന്ന തെളിയിക്കുന്ന കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നു.
English Summary:
Cocaine, MDMA, and other drugs were readily supplied to interested parties, including film industry figures. In this case, the police have clarified that they will not pursue those who bought the drugs. More details have emerged in the case involving the arrest of a female YouTuber and her friend.