തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ കേന്ദ്ര കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ്.
പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കാൻ തീരുമാനിച്ചത്.
റവാഡ ചന്ദ്രശേഖറിനെ വരുന്ന ഓഗസ്റ്റ് ഒന്നു മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി നിയമിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സി ഐ എസ് എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഇൻസ്‌പെക്ടർ ജനറലാലും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി എഎസ്പി ആയിരിക്കെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖറിന്റ പങ്കിനെച്ചൊല്ലി മുൻപ് വിവാദവും ഉടലെടുത്തിരുന്നു.
എന്നാൽ ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം സർവീസിൽ തിരിച്ചെത്തുകയും പിന്നീട് കേന്ദ്ര സർവീസിലേക്ക് മാറുകയും ചെയ്തു. 2026 ജൂലൈ വരെയാണ് സംസ്ഥാന പൊലീസ് മേധാവി കാലാവധി. ഷെയ്ക്ക് ദർവേഷ് സഹേബ് വിരമിച്ചതോടെയാണ് പുതിയ നിയമനം.
കേരളത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. നിലവിലെ ഡിജിപി എസ്. ദർവേഷ് സാഹിബ് ഇന്ന് വൈകിട്ടാണ് സ്ഥാനമൊഴിയുന്നത്.
നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താനാണ് ശ്രമിക്കുന്നത്. കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിൽ ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ആകും അദ്ദേഹം ചുമതലയേറ്റെടുക്കുക.
പുതിയ പോലീസ് മേധാവി ആരെന്ന ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു.
രണ്ടാഴ്ച മുൻപ് റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Summary: Kerala cabinet has decided to appoint Rawada Chandrasekhar, a 1991 batch IPS officer as the new State Police Chief