ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ വൻ ശേഖരം കണ്ടെത്തി. ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങൾക്ക് സമീപത്തായി 184,440 കോടി ലിറ്റർ ക്രൂഡ് ആണ് കണ്ടെത്തിയത്.
കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ നിധി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടമാകും എന്നാണ് വിലയിരുത്തൽ.
ക്രൂഡ് ഓയിൽ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. റിസർവ് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 3.7 ട്രില്യൺ ഡോളറിൽ നിന്ന് 20 ട്രില്യൺ ഡോളറിലേക്ക് കുതിച്ചു ചാട്ടം നടത്തും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ക്രൂഡ് ഓയിൽ ഇറക്കുമതി
ക്രൂഡ് ഓയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യമായതിനാൽ തന്നെ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കയറ്റിറക്കങ്ങൾ ഇവിടത്തെ പണപ്പെരുപ്പ നിരക്കുകളെപ്പോലും നേരിട്ട് സ്വാധീനിക്കാറുണ്ട്.
ഉദാഹരണമായി പറഞ്ഞാൽ നിലവിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്താൽ മധ്യപൂർവ ദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് സപ്ലൈ തടസ്സപ്പെടും.
നിലവിൽ റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ഡിസ്കൗണ്ട് നിരക്കിൽ ഇന്ധനം ലഭിക്കുന്നുണ്ടെങ്കിലും പഴയതു പോലെ ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമല്ല.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനും തകരാർ
ഇനി എത്ര കാലം ഇത്തരത്തിൽ റഷ്യൻ ഇന്ധനത്തെ കൂടുതലായി ആശ്രയിക്കാൻ കഴിയുമെന്ന കാര്യത്തിലും വ്യക്തതയില്ല.
ഇവയ്ക്കെല്ലാം പുറമെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖല പതുക്കെ വളർച്ച നേടുന്നതേയുള്ളൂ. നിലവിലെ സാഹചര്യങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഇന്ത്യയ്ക്ക് അടിച്ചത് ബമ്പർ ലോട്ടറി ആണെന്ന് തന്നെ പറയാം.
ആൻഡമാനിൽ ഒളിച്ചിരുന്ന നിധി ശേഖരം
ഗയാനയിൽ അടുത്തിടെയായി 11.6 ബില്യൺ ഡോളറിന്റെ ഓയിൽ ശേഖരം കണ്ടെത്തിരുന്നു. ഇതിനു സമാനമാണ് ഇപ്പോൾ ഇന്ത്യയുടെ ആൻഡമാനിലെ കണ്ടെത്തലും.
ഓയിൽ ഖനനം എന്നത് വലിയ ചിലവേറിയ ഒരു പ്രക്രിയയാണ്. ഗയാനയിൽ 43-44 ഓയിൽ സൈറ്റുകളിൽ ഖനനം നടന്നതിൽ 41ാം ഡ്രില്ലിങ്ങിലാണ് വൻ ശേഖരം കണ്ടെത്തിയത്. ഓരോ ഡ്രില്ലിങ്ങിനും 100 മില്യൺ ഡോളറാണ് ചെലവ്.
സമാനമായി തന്നെ ആൻഡമാനിലും ശേഖരം കണ്ടെത്താനായി നിരവധി ഖനനങ്ങൾ നടത്തേണ്ടതായി വന്നേക്കാം. അതേ സമയം ആൻഡമാനിലെ ക്രൂഡ് എക്സ്പ്ലൊറേഷനുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ ഒഴുകിയെത്താനും സാധ്യതകളുണ്ട്.
ഇന്ത്യയും ക്രൂഡ് ഇറക്കുമതിയും
ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി നടത്തുകയാണ്. എന്നാൽ ആൻഡമാനിലെ ക്രൂഡ് ഓയിൽ ഖനനം വിജയകരമാവുകയാണെങ്കിൽ രാജ്യത്തേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ തോതിൽ കുറവ് വരുത്താൻ സാധിക്കും.
കൂടാതെ പുതിയ ക്രൂഡ് ശേഖരം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭമാർജിനും ഉയരും എന്നാണ് റിപ്പോർട്ട്. ഇപ്പോൾത്തന്നെ 37 വർഷത്തെ ഉയർന്ന തോതിലുള്ള ഖനനമാണ് ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ONGC) നടത്തിയത്.
2024 സാമ്പത്തിക വർഷത്തിൽ 541 എണ്ണക്കിണറുകളിൽ ഡ്രില്ലിങ് നടത്തിയിരുന്നു. ഇതിൽ 103 സൈറ്റുകൾ യാഥാർത്ഥ്യമാക്കി.
438 സൈറ്റുകളിൽ ഡ്രില്ലിങ് പുരോഗമിക്കുകയാണ്. ഇതിനായി 37,000 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഉയർന്ന തുകയാണ്.
സ്വകാര്യ മേഖലയിൽ റിലയൻസിന്റെ പെട്രോകെമിക്കൽ ബിസിനസിനെ 2027 വർഷത്തോടെ ലാഭകരമാക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ആൻഡമാനിലെ ഈ വൻ ശേഖരം റിലയൻസ് അടക്കമുള്ള സ്വകാര്യ കമ്പനികൾക്കും കോളടിച്ചിരിക്കുകയാണ്.
Summary: A massive crude oil reserve of approximately 184,440 crore liters has been discovered near the Andaman and Nicobar Islands. This significant find could boost India’s energy resources and reduce dependency on imports.