ജാതി സെൻസസ് 2027ൽ
ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി സെൻസസ് നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന് മുന്നോടിയായുള്ള സെൻസസ് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തുമെന്നാണ് അറിയിപ്പ്.
2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചു.
ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ എന്നറിയപ്പെടുന്ന ആദ്യ ഘട്ടത്തിൽ, ആസ്തികൾ, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും.
രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷനിൽ കുടുംബാംഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക, മറ്റ് വ്യക്തിഗത വിവരങ്ങൾ ആവും ശേഖരിക്കുക. ഇതാദ്യമായാണ, ജാതി കണക്കെടുപ്പും സെൻസസ് പ്രക്രിയയുടെ ഭാഗമാകുന്നത്.
കോവിഡ് കാരണം മാറ്റി
പത്തു വർഷം കൂടുമ്പോഴാണ് രാജ്യത്ത് സാധാരണയായി സെൻസസ് നടത്താറുള്ളത്. എന്നാൽ 2011നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. 2021ൽ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് കാരണം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
പത്തുവർഷം കൂടുമ്പോൾ സെൻസസ് എടുക്കാറുള്ളതാണ്. ഇത് പ്രകാരം 2021 ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഇതുവരെയും നടത്താത്തതിൽ സിപിഎം പാർടി കോൺഗ്രസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
2020 ൽ തന്നെ ആരംഭിക്കേണ്ടിയിരുന്ന 2021 ലെ സെൻസസ് അനിശ്ചിതമായി വൈകിക്കുകയാണ്. ഇതിനായുള്ള അതിർത്തി നിർണയം പോലും അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ് എന്നായിരുന്നു ആരോപണം.
കോവിഡിന് ശേഷം മാത്രമേ സെൻസസ് പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നായിരുന്നു സർക്കാർ അന്ന് വിശദീകരിച്ചത്. എന്നാൽ നാല് വർഷത്തിന് ശേഷവും സെൻസസ് നടക്കുന്നതിന്റെ ഒരുക്കങ്ങളില്ല.
ബ്രിട്ടീഷ് ഭരണകാലം മുതൽ തന്നെ പത്ത് വർഷത്തിലൊരിക്കൽ സെൻസസ് മുടങ്ങാതെ നടത്തിവന്നിരുന്നു. 1941 ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് പോലും ഇത് കൃത്യമായി പാലിച്ചു.
ലഭിക്കുന്നത് സമഗ്രമായ ഡാറ്റ
ജനസംഖ്യാ കണക്ക് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലെ ഗാർഹിക ഡാറ്റ, കൃഷി ചെയ്യുന്ന വിഭാഗങ്ങൾ, കർഷക തൊഴിലാളികൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഡാറ്റയുമാണ് സെൻസസ് വഴി ലഭിക്കുന്നത്.
നഗര- ഗ്രാമീണ ജനസംഖ്യ, ഭാഷാടിസ്ഥാനത്തിൽ സംസാരിക്കുന്ന ഗ്രൂപ്പുകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ചുള്ള ഡാറ്റ എന്നിവയും ഇത് നൽകുന്നുണ്ട്. ഇത് വികസനത്തിനും ചൂഷണത്തിന് എതിരായതുമായ ഡാറ്റയാണ്.
പൊതു സെൻസസിൽ എണ്ണപ്പെടുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കൂടാതെ, മറ്റ് പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള ഡാറ്റയും ഇപ്പോൾ ലഭ്യമല്ല. എന്നാൽ മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
അതിനാൽ ജാതി സെൻസസ് എന്ന ആവശ്യത്തെ പിന്തുണയ്ക്കുമെന്നും പാർടി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജാതി സെൻസസ് നടത്തണമെന്ന് ഇതര പ്രതിപക്ഷ പാർടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: കരടി “നെയ്യെ”ടുത്തു! അമ്പലത്തിൽ ആക്രമണം!
അടുത്ത സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുന്നതിന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം.
“വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താൻ രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി തീരുമാനിക്കുകയായിരുന്നു,” സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും സമഗ്രമായ ദേശീയ പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള ഒരു നടപടിയായി ഇതിനെ വിശേഷിപ്പിക്കാമെന്ന് വൈഷ്ണവ് ഏപ്രിലിൽ പറഞ്ഞിരുന്നു.
വരാനിരിക്കുന്ന സെൻസസ് സുതാര്യമായ രീതിയിലായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം കോൺഗ്രസും ഇന്ത്യാ ബ്ലോക്കും വിവിധ പ്രാദേശിക പാർട്ടികളും ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.
അടുത്തിടെ, കോൺഗ്രസ് ഭരിക്കുന്ന കർണാടക സ്വന്തം ജാതി സർവേ നടത്തി, സർവേയിൽ ന്യായമായ പ്രാതിനിധ്യം ഇല്ലെന്ന് അവകാശപ്പെട്ട വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങളിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നു.
2020 ഏപ്രിലിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ദേശീയ സെൻസസ് കോവിഡ് -19 പാൻഡെമിക് കാരണം മാറ്റിവച്ചു. കൃത്യസമയത്ത് നടത്തിയിരുന്നെങ്കിൽ, അന്തിമ റിപ്പോർട്ട് 2021 ഓടെ പുറത്തുവരുമായിരുന്നു.
English Summary:
For the first time since 1931, the central government is preparing to conduct a caste census in the country. A notification has been issued as a precursor to the census, confirming that caste data will be collected alongside the general census.