ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെയാണ് സ്വമേധയാ കേസെടുത്തത്.
പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കെതിരെയും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ വിജയാഘോഷത്തിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്.
കേസെടുത്തത് കൂടാതെ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവര്‍ക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാന്‍ ചുമതലയുള്ള ജില്ലാ മജിസ്‌ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ജി.ജഗദീഷ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡയത്തിലും തിക്കുംതിരക്കും ഉണ്ടായ കവാടങ്ങളിലും പരിശോധന നടത്തി. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് ദൃശ്യങ്ങളും പരിശോധിക്കും. മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും മൊഴി രേഖപ്പെടുത്തും.
ജൂണ്‍ 13 ന് രാവിലെ 10:30 നും ഉച്ചയ്ക്ക് 1:30 നും ഇടയില്‍ പൊതുജനങ്ങള്‍ക്കും മൊഴി നല്‍കാമെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. വിജയാഘോഷ വേളയില്‍ വിന്യസിച്ച പോലീസുകാരുടെ പട്ടിക തയ്യാറാക്കുകയും അവരോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് ജി.ജഗദീഷ വ്യക്തമാക്കി.