കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്.
മുന്നറിയിപ്പുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇനി മഴ പെയ്താലും കാലവർഷം സാധാരണഗതിയിൽ ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടായാൽ സുരക്ഷിത സ്ഥാനത്തേക്ക് പോകാനുള്ള വഴി എല്ലാവരും മനസിലാക്കിവെയ്ക്കുക, മണൽ ഭിത്തികൾ വെള്ളപ്പൊക്കത്തിൽ തകരാൻ സാധ്യത ഉള്ളതിനാൽ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സിമൻ്റും ഇഷ്ടികയും കൊണ്ടുള്ള ഉറപ്പേറിയ ഭിത്തികൾ നിർമിക്കമെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.
ടിവിയിലോ റേഡിയോയിലോ വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക, ആവശ്യമായ ഭക്ഷണവും വെള്ളവും തയ്യാറാക്കി വെയ്ക്കുക, അടുപ്പുകൾ, വാട്ടർ ഹീറ്റർ, വൈദ്യുത പാനലുകൾ എന്നിവ ഉയർത്തി സ്ഥാപിക്കുക, തുടങ്ങിയ നിർദേശങ്ങളാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.